
ഇസ്ലാമാബാദ്: ആസിഫ് അലി സർദാരി പാക്കിസ്ഥാൻ്റെ 14-ാമത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് രാജ്യത്ത് സർദാരി ഈ പദവി അലങ്കരിക്കുന്നത്.
പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ സഹ ചെയർപേഴ്സണായ സർദാരി, പിപിപിയുടെയും പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസിൻ്റെയും (പിഎംഎൽ-എൻ) ഭരണ സഖ്യത്തിൻ്റെ സംയുക്ത സ്ഥാനാർത്ഥിയായിരുന്നു.
അദ്ദേഹത്തിൻ്റെ എതിരാളിയായ മഹമൂദ് ഖാൻ അചക്‌സായി, പഷ്തൂൻഖ്വ മില്ലി അവാമി പാർട്ടിയുടെ (PkMAP) തലവനാണ്. ജയിലിൽ കിടക്കുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയും സുന്നി ഇത്തിഹാദ് കൗൺസിലിൻ്റെ (എസ്ഐസി) പിന്തുണയോടെയുമാണ് മഹമൂദിനെ മത്സരിപ്പിച്ചത്.
“ആസിഫ് അലി സർദാരി പാകിസ്ഥാൻ്റെ ചരിത്രത്തിൽ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സിവിലിയൻ പ്രസിഡൻ്റാണ്,” പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പിപിപി എക്‌സിൽ പോസ്റ്റ് ചെയ്തു.









