
പോട്ടർവില്ലെ: രണ്ടാം തവണ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാൽ “ആവശ്യമുള്ള എല്ലാ അമേരിക്കക്കാർക്കും” ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ്റെ(ഐവിഎപ്) ചെലവ് സർക്കാരോ ഇൻഷുറൻസ് കമ്പനികളോ വഹിക്കുമെന്ന് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപ്. എന്നാൽ ഇതെങ്ങനെ സാധ്യമാക്കുമെന്ന് പറയാൻ ട്രംപ് വിസമ്മതിച്ചു.
ഐവിഎഫ് വഴി സൃഷ്ടിക്കപ്പെട്ട ശീതീകരിച്ച ഭ്രൂണങ്ങളെ കുട്ടികളായി പരിഗണിക്കണമെന്ന് അലബാമ കോടതി ഫെബ്രുവരിയിൽ വിധിച്ചിരുന്നു. അലബാമ കോടതിയുടെ തീരുമാനത്തെത്തുടർന്ന് നിരവധി ക്ലിനിക്കുകൾ അവരുടെ പരിചരണം താൽക്കാലികമായി നിർത്തിയതിന് ശേഷമാണ് താൻ ഐവിഎഫിനെ പിന്തുണച്ചതെന്ന് ട്രംപ് പറഞ്ഞു.
“ട്രംപ് ഭരണകൂടത്തിന് കീഴിൽ, ഐവിഎഫ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും നിങ്ങളുടെ സർക്കാർ വഹിക്കും – അല്ലെങ്കിൽ നിങ്ങളുടെ ഇൻഷുറൻസ് കമ്പനി പണം നൽകുമെന്ന് ഞാൻ ഇന്ന് ഞാൻ പ്രഖ്യാപിക്കുന്നു,” അദ്ദേഹം പോട്ടർവില്ലിലെ ഒരു റാലിയിൽ പറഞ്ഞു.
തൻ്റെ നിർദ്ദേശം എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളോ എത്തരത്തിലാണ് ധനസഹായം നൽകുക എന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാൽ ഇവൻ്റിന് മുന്നോടിയായി എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ഇൻഷുറൻസ് കമ്പനികൾ “ഒരു മാൻഡേറ്റ് പ്രകാരം പണം നൽകണം” എന്നതാണ് ഒരു ഓപ്ഷൻ എന്ന് ട്രംപ് പറഞ്ഞു.