
നെയ്റോബി: കെനിയയുടെ പകുതിയോളം വിഴുങ്ങിയ മിന്നൽ പ്രളയത്തിൽ 32 പേർ കൊല്ലപ്പെടുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു. പ്രളയം ആകെ 103,500 പേരെ ബാധിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
മാർച്ച് പകുതി മുതൽ കെനിയയിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി മഴ ശക്തമായി, ഇത് വൻതോതിൽ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചു. മാർച്ച് മാസം മുതൽ 188 രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായി കെനിയൻ റെഡ് ക്രോസ് പറയുന്നു.
കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലെ ചില റോഡുകൾ ബുധനാഴ്ച അടച്ചു, ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയെത്തുടർന്ന് നിരവധി സമീപസ്ഥലങ്ങൾ വെള്ളത്തിനടിയിലായി.
“നെയ്‌റോബിയിലെ സ്ഥിതി അങ്ങേയറ്റം വഷളാണ്. കൗണ്ടി ഗവൺമെൻ്റ് അതിൻ്റെ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്,” സിറ്റി സെനറ്റർ എഡ്വിൻ സിഫുന തൻ്റെ X അക്കൗണ്ടിൽ എഴുതി.
രാജ്യവ്യാപകമായി ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് വരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കെനിയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.













