
ഹൂസ്റ്റണ്‍: ഇന്ത്യാ പാക് വിഭജന കാലത്ത് പോളിയോ ബാധിച്ച പാഴ്‌സി പെണ്‍കുട്ടിയുടെ നൊമ്പരങ്ങളുടെ കഥ പറഞ്ഞ ‘ഐസ് കാന്‍ഡി മാന്‍’ നോവലിന്‍റെ എഴുത്തുകാരി ബാപ്‌സി സിദ്ധ്വ അന്തരിച്ചു. 86 -ാം വയസിൽ അമേരിക്കയിലാണ് പാക് എഴുത്തുകാരി അന്തരിച്ചത്. ഏറെക്കാലമായി അമേരിക്കയില്‍ താമസിക്കുന്ന ബാപ്‌സിയുടെ അന്ത്യം ഹൂസ്റ്റണില്‍ വച്ചായിരുന്നു.
ഇന്ത്യാ – പാക് വിഭജനകാലത്ത് പോളിയോ ബാധിതയായ പാഴ്‌സി പെണ്‍കുട്ടി നേരിട്ട പ്രശ്നങ്ങൾ വിവരിച്ച ഐസ് കാന്‍ഡി മാന്‍ ആണ് ബാപ്‌സി സിദ്ധ്വയുടെ ഏറ്റവും പ്രശസ്തമായ നോവൽ. ഈ നോവൽ മലയാളമടക്കം ഒട്ടേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കിനാവും കണ്ണീരും എന്ന പേരിലാണ് മലയാളത്തിൽ ഐസ് കാന്‍ഡി മാന്‍ പ്രസിദ്ധീകരിച്ചത്. ദീപാ മേത്ത ഇത് എര്‍ത്ത് പേരില്‍ സിനിമയാക്കിയിട്ടുണ്ട്. സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഐസ് കാന്‍ഡി മാന്‍ രചിച്ചതെന്നാണ് ബാപ്‌സി പിന്നീട് വിവരിച്ചത്.
ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 നോവലുകളുടെ പട്ടികയില്‍ ബിബിസി ഐസ് കാന്‍ഡി മാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. 1938ല്‍ കറാച്ചിയില്‍ പാഴ്‌സി കുടുംബത്തിലായിരുന്നു ബാപ്‌സി സിദ്ധ്വയുടെ ജനനം. ദി ക്രോ ഈറ്റേഴ്‌സ് ആണ് ആദ്യ രചന. പാഴ്‌സി ജീവിതവും ചരിത്രവുമായിരുന്നു ഇതിന്റെ ഇതിവൃത്തം. ആന്‍ അമേരിക്കന്‍ ബ്രാത്, ദി പാകിസ്ഥാനി ബ്രൈഡ്, വാട്ടര്‍ തുടങ്ങിയവ മറ്റ് പ്രശസ്തമായ കൃതികളാണ്.












