
പാവങ്ങളായ ഹിന്ദു മതവിശ്വാസികളെ പോക്കറ്റിലാക്കാനുള്ള നീക്കമാണ് സംഘപരിവാറിന്റെ അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങെന്ന് സാമൂഹിക പ്രവർത്തകയായ കെ അജിത. “ഒരിക്കലും ഇന്ത്യൻ ചരിത്രത്തിൽ ഉണ്ടാകില്ലെന്ന് കരുതിയ ഒരു കാര്യമായിരുന്നു ബാബരി ധ്വംസനം. ചരിത്രത്തെ വളച്ചൊടിച്ച് അതിന് മറ്റുപല വ്യാഖ്യാനങ്ങളും നൽകിയാണ് രാമക്ഷേത്ര മൂവ്മെന്റ് ഹിന്ദുത്വ ശക്തികൾ രൂപപ്പെടുത്തിയെടുത്തത്. ഇന്ത്യൻ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു അത്” കെ അജിത പറയുന്നു.
മതേതരത്വവും ബഹുസ്വരതയും അടിസ്ഥാന മൂല്യങ്ങളായ ഇന്ത്യൻ രാഷ്ട്രത്തിന് മേൽ സവർണ- ഹിന്ദുത്വ- ഫാസിസം പടിപടിയായി അടിച്ചേൽപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അജിത പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലിരിക്കുന്ന കാലത്തോളം ബാബരി തകർക്കപ്പെടില്ലെന്നായിരുന്നു അക്കാലത്ത് വിശ്വസിച്ചിരുന്നത്. എന്നാൽ അതൊരു മിഥ്യാധാരണയായിരുന്നു. ചരിത്രത്തെ മൊത്തത്തിൽ മാറ്റി, പള്ളിയിലൊരു രാമന്റെ വിഗ്രഹമുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞാണ് സംഘപരിവാർ കാര്യങ്ങളെ മാറ്റിയെടുത്തത്. യഥാർത്ഥത്തിൽ ഇന്ത്യയിൽ ഇനി വരാൻ പോകുന്ന ഹിന്ദുത്വ രാഷ്ട്രത്തിന്റെ ഭീകരതയുടെ സൂചനകളാണ് ഇതെല്ലാമെന്ന് അജിത പറഞ്ഞു.
Ayodhya is a blemish in the face of democracy in India says Ajitha