കനത്ത സുരക്ഷയിൽ അയോധ്യ; ഡ്രോൺ പ്രതിരോധം, 13000 സേനാംഗങ്ങൾ, 10000 സിസിടിവി ക്യാമറകൾ

അയോധ്യ: നാളത്തെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോധ്യയിൽ വൻ സുരക്ഷാസന്നാഹമൊരുക്കി ഉത്തർപ്രദേശ് പോലീസും കേന്ദ്രസേനകളും. ജനുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-നാണ് പ്രതിഷ്ഠാചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രമുഖ വ്യവസായികളും ബോളിവുഡ്- കായികതാരങ്ങളുമടങ്ങുന്ന വലിയ സംഘമാണ് നാളത്തെ ചടങ്ങിന് സാക്ഷ്യം വഹിക്കുക.

ചടങ്ങിനെത്തുന്നവരുടെ നീക്കങ്ങൾ വീക്ഷിക്കാൻ 10000 സിസിടിവി ക്യാമറകളാണ് സജ്ജമാക്കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് സംസാരിച്ച ഉത്തർപ്രദേശ് പോലീസ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ (ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ, കേന്ദ്രത്തിന്റെ ആവശ്യപ്രകാരം നഗരത്തിൽ ഏഴ് കമ്പനി സിഎപിഎഫും രണ്ട് ആന്റി-ഡ്രോൺ സംവിധാനങ്ങളും രണ്ട് എൻഎസ്ജി സ്‌നൈപ്പർ ടീമുകളും വിന്യസിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

പ്രാണപ്രതിഷ്ഠാ ദിനത്തിൽ, 17 പോലീസ് സൂപ്രണ്ടുമാർ, 24 അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടുമാർ (IPS 2020-21 ബാച്ച്), 44 അഡീഷണൽ പോലീസ് സൂപ്രണ്ടുമാർ, 140 പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടുമാർ, 208 ഇൻസ്‌പെക്ടർമാർ, 1196 സബ് ഇൻസ്‌പെക്ടർമാർ, 83 അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാർ, 4,350 പോലീസ് ഓഫീസർമാർ, 590 കോൺസ്റ്റബിൾമാർ, 16 ട്രാഫിക് ഇൻസ്‌പെക്ടർമാർ, 130 ട്രാഫിക് സബ് ഇൻസ്‌പെക്ടർമാർ, 325 ട്രാഫിക് ഉദ്യോഗസ്ഥർ, 540 ട്രാഫിക് കോൺസ്റ്റബിൾമാർ, 26 പിഎസി കമ്പനികൾ, അയോധ്യയിൽ അഡീഷണൽ പോലീസ് ഓഫീസർമാർ എന്നിവരെ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കൊപ്പം 40 സബ് ഇൻസ്പെക്ടർമാർ, 150 ഉദ്യോഗസ്ഥർ, 30 വനിതാ കോൺസ്റ്റബിൾമാർ, ഗവൺമെന്റ് റെയിൽവേ പോലീസിൽ (ജിആർപി) നിന്നുള്ള ഒരു കമ്പനി പിഎസി എന്നിവരെ അയോധ്യയിലെ ക്ഷേത്രനഗരിയിൽ വിന്യസിച്ചിട്ടുണ്ട്.

13000 സേനാംഗങ്ങൾക്കു പുറമെ, രാസപദാർഥങ്ങൾ ഉപയോ​ഗിച്ചുള്ള ആക്രമണങ്ങളടക്കം തടയുന്നതിനും ഭൂകമ്പം പോലുള്ള ദുരന്തങ്ങളെ നേരിടുന്നതിനുമായി ദുരന്തനിവാരണസേനയും (എൻ.ഡി.ആർ.എഫ്.) രംഗത്തുണ്ട്.‌‌ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോ​ഗസ്ഥരെയും പല സ്ഥലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സരയൂ നദിയിൽ കൃത്യമായ ഇടവേളകളിൽ പോലീസ് പട്രോളിങ് നടത്തുന്നുണ്ട്. അയോധ്യയിലെ മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡോ​ഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.

25 വിആർ കാറുകൾ, വാഹനത്തിൽ ഘടിപ്പിച്ച 10 ജാമറുകൾ, ആറ് വാഹനങ്ങളിൽ ഘടിപ്പിച്ച എക്‌സ് റേ ബാഗേജ് സ്‌കാനറുകൾ എന്നിവയും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വൻ ഭക്തജനപ്രവാഹത്തിന് സാക്ഷ്യം വഹിക്കുന്ന അയോധ്യയിലെ ധരംപത്ത്, റാംപത്ത് മുതൽ ഹനുമാൻഗർഹി ഏരിയ, അഷർഫി ഭവൻ റോഡ് എന്നിവിടങ്ങളിലെ ബൈലെയ്‌നുകൾ വരെ പോലീസുകാർ തെരുവുകളിൽ പട്രോളിംഗ് നടത്തുന്നുണ്ട്. ഉത്തർപ്രദേശ് ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ (എടിഎസ്) പോലീസും ശനിയാഴ്ച അയോധ്യയിൽ പട്രോളിംഗ് നടത്തുന്നുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സശാസ്‌ത്ര സീമാ ബൽ (എസ്‌എസ്‌ബി) കർശന പരിശോധന നടത്തുന്നുണ്ട്. “കുശിനഗർ ജില്ലയിൽ, എസ്എസ്ബിയുടെ വിന്യാസം ഇല്ലാത്തതിനാൽ, ഒരു ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴിൽ ഡ്യൂട്ടി നിശ്ചയിച്ചിട്ടുണ്ട്.”

ജനുവരി 22 ന് അയോധ്യയിലേക്കുള്ള സുഗമമായ ഗതാഗതത്തിനായി, അയോധ്യയിലേക്കുള്ള അഞ്ച് ഹൈവേകളിലും ഗ്രീൻ കോറിഡോറുകൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ള ഒരു സംയോജിത കൺട്രോൾ ആൻഡ് കമാൻഡ് സെന്റർ സ്ഥാപിച്ചു.

More Stories from this section

family-dental
witywide