സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമായി ഇന്ന് ബലിപെരുന്നാള്‍

ത്യാഗവും സമര്‍പ്പിതജീവിതവും ഓര്‍മിപ്പിച്ച് കേരളത്തില്‍ ഇന്ന് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. സംഘര്‍ഷങ്ങളുടെ കരിമേഘങ്ങള്‍ക്കിടയിലും ത്യാഗസന്നദ്ധതയുടെ വെളിച്ചം പകര്‍ന്ന പ്രവാചകന്‍ ഇബ്രാഹിമിന്റെ സ്മരണയുയര്‍ത്തിയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാത്തരം വേര്‍തിരിവുകള്‍ക്കും അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാമെന്നും ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെയെന്നും ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍ നേരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദൈവകല്‍പ്പന അനുസരിച്ച് പ്രിയ മകന്‍ ഇസ്മായിലിനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകള്‍ പുതുക്കിക്കൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇസ്ലാം മതവിശ്വാസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. ഒമാന്‍ ഒഴികേയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ന് ബലി പെരുന്നാള്‍.

പതിവ് പോലെ പള്ളികള്‍ക്ക് പുറമെ പ്രത്യേകമായി തയ്യാറാക്കിയ ഈദ് ഗാഹുകളില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കും. ഇതിന് ശേഷമായിരിക്കും ബലി അറുക്കല്‍.

സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും കാലഹരണപ്പെട്ടിട്ടില്ലാത്ത സന്ദേശം ശക്തമായി ഊട്ടിയുറപ്പിക്കുന്ന ആഘോഷത്തിലേക്ക് മുഴുകുമ്പോള്‍, വിഷമം അനുഭവിക്കുന്ന നിരവധിപ്പേര്‍ നമ്മുടെ ചുറ്റുമുണ്ട്. അതുകൊണ്ട് തന്നെ സഹജീവി സ്‌നേഹം മനസ്സില്‍ പുലര്‍ത്താം. ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തിയും സ്‌നേഹിച്ചും ഈ ദിനവും കടന്നുപോകട്ടെ…ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍…

Also Read

More Stories from this section

family-dental
witywide