ബാള്‍ട്ടിമോര്‍ അപകടം : കാണാതായവര്‍ ജീവനോടെയിരിക്കാന്‍ സാധ്യതയില്ലെന്നു നിഗമനം, തിരച്ചില്‍ അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ചരക്കുകപ്പല്‍ ഇടിച്ച് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം തകര്‍ന്നതിനെത്തുടര്‍ന്ന് നദിയില്‍ വീണ് കാണാതായ ആറുപേരും മരിച്ചതായി അനുമാനിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചിലും അധികൃതര്‍ അവസാനിപ്പിച്ചു. പാലത്തിലെ അറ്റകുറ്റപ്പണികൾ നടത്തികൊണ്ടിരുന്ന തൊഴിലാളികളായിരുന്നു അവർ. അവർ ആരൊക്കെയാണ് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാത്രി മുഴുവൻ ബോട്ടിൽ പട്രോളിങ് തുടരും .

തിരച്ചില്‍ തുടങ്ങി 18 മണിക്കൂറുകള്‍ പിന്നിട്ടതുകൊണ്ടും, കൂടാതെ നദിയിൽ കൊടും തണുപ്പായതിനാലും ആരും ജീവനോടെയിരിക്കാന്‍ സാധ്യത ഇല്ലെന്നാണ് കോസ്റ്റ് ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ ഷാനന്‍ ഗില്‍റെത്ത് പറഞ്ഞത്.

പാലം സ്ഥിതിചെയ്തിരുന്ന പടാപ്സ്‌കോ നദിയില്‍ വേലിയേറ്റത്തെ തുടർന്ന് വെള്ളം ഉയർന്നതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. മാത്രമല്ല, പാലത്തിന് താഴെയുള്ള നദിയുടെ ആഴം 40 അടി മുതല്‍ 60 അടി വരെയാണ്. മുങ്ങല്‍ വിദഗ്ധര്‍ കൂടുതല്‍ ആഴത്തില്‍ പോകുന്തോറും കൊടും തണുപ്പാണ്.

ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന് 18 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നത് ഹൃദയഭേദകമായ കാര്യമാണെന്ന് മേരിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍ പ്രതികരിച്ചു. ‘ഇത് ഒരു വെല്ലുവിളി നിറഞ്ഞ ദിവസത്തിൻ്റെ ഹൃദയഭേദകമായ സമാപനമാണ്’- അദ്ദേഹം പറഞ്ഞു.

കാണാതായവരെ കണ്ടെത്തുന്നതിനായി സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ചുവെന്നും ചൊവ്വാഴ്ച വൈകുന്നേരം മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 26 ചൊവ്വാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഏകദേശം 01:30 ന് ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണുകളിലൊന്നില്‍ സിംഗപ്പൂര്‍ ഉടമസ്ഥതയിലുള്ള ചരക്കു കപ്പല്‍ ഇടിക്കുകയും തുടര്‍ന്ന് പാലം തകര്‍ന്ന് നദിയിലേക്ക് വീണുപോകുകയുമായിരുന്നു.