ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് സ്വതന്ത്രമോ നീതിയുക്തമോ അല്ല: യു.എസ്

വാഷിംഗ്ടണ്‍ : ബംഗ്ലാദേശില്‍ അവാമി ലീഗ് അഞ്ചാംതവണയും തിരഞ്ഞെടുക്കപ്പെട്ടതില്‍ സംശയം പ്രകടിപ്പിച്ച് യുഎസ്. രാജ്യത്ത് തെരഞ്ഞെടുപ്പ് സ്വതന്ത്രവും സത്യസന്ധവുമായിരുന്നില്ലെന്ന് യുഎസ് പ്രസ്താവിച്ചു. പ്രതിപക്ഷത്തിന്റെ വോട്ട് ബോയ്‌ക്കോട്ട് ആഹ്വാനത്തിനും ഹര്‍ത്താലിനുമിടയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ പകുതിയായി വോട്ടിങ് ശതമാനം താഴ്ന്ന തിരഞ്ഞെടുപ്പില്‍ ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടി തന്നെ വിജയിക്കുകയായിരുന്നു.

എല്ലാ പാര്‍ട്ടികളും വോട്ടെടുപ്പില്‍ പങ്കെടുത്തില്ലായെന്നതില്‍ തങ്ങള്‍ ഖേദിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യൂ മില്ലര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും സത്യസന്ധവുമല്ലെന്ന കാഴ്ചപ്പാട് തങ്ങളും പങ്കുവെക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയില്‍ ബംഗ്ലാദേശിലുണ്ടായ അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു. വിശ്വാസയോഗ്യമായ അന്വേഷണം നടത്തി ഉത്തരവാദികളെ പിടികൂടണമെന്നും യു.എസ് ആവശ്യം ഉന്നയിച്ചു.

ഷെയ്ഖ് ഹസീനയുടെ വിജയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പ് വിജയകരമായി നടത്താന്‍ ഷെയ്ഖ് ഹസീനയ്ക്കായെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെപ്പോലെ തന്നെ മികച്ച ബന്ധമാണ് യുഎസ്സിന് ബംഗ്ലാദേശുമായുള്ളത്. എന്നാല്‍ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ യുഎസ് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രിയും ഷെയ്ഖ് ഹസീനയുടെ എതിരാളിയുമായ ഖാലിദ സിയ നിലവില്‍ വീട്ടുതടങ്കലിലാണ്.

More Stories from this section

family-dental
witywide