
കോട്ടയം: ചർച്ച് ബിൽ കൊണ്ടുവരാനുള്ള കേരള സർക്കാരിന്‍റെ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭ. എന്ത് ബില്ലുമായി ഏത് സർക്കാർ വന്നാലും സഭക്ക് നേരിടാനറിയാമെന്ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വ്യക്തമാക്കി. സഭാ ഭരണഘടനയും സുപ്രിം കോടതി വിധിയും കുരുതി കൊടുത്ത് ആരുമായും സമാധാനത്തിനില്ലെന്നും അദ്ദേഹം വിവരിച്ചു.
ബില്ലിനെ പേടിക്കുന്നവരല്ല ഓർത്തഡോക്സ് സഭ. ഒരുപാട് തവണ തീയിൽ കൂടി കടന്നു പോയിട്ടുള്ളവരാണ് ഞങ്ങൾ. ഏത് സർക്കാർ എന്ത് ബില്ല് കൊണ്ടുവന്നാലും സഭയ്ക്ക് യാതൊരുതരത്തിലുള്ള ഭയവുമില്ല. എല്ലാത്തിനെയും നേരിടാനുള്ള കരുത്ത് സഭയ്ക്കുണ്ട്. സഭയുടെ ഭരണഘടനയും അത് അംഗീകരിച്ച് ഉറപ്പിച്ച സുപ്രീംകോടതി വിധിയും അംഗീകരിക്കാനും നടപ്പാക്കാനും തയ്യാറുള്ള ആരോടും ചർച്ച നടത്തുന്നതിന് സഭ തയ്യാറാണ്. എന്നാൽ അത് അംഗീകരിക്കാത്ത ആരോടും സംസാരിക്കാൻ സഭയ്ക്ക് യാതൊരു താല്പര്യവുമില്ലെന്നും കാതോലിക്കാ ബാവാ വിവരിച്ചു.
തീയിൽ കൂടി കടന്നു പോയ സന്ദർഭങ്ങൾ സഭയ്ക്ക് നിരവധിയുണ്ടായിട്ടുണ്ട്. ഇനിയും അങ്ങനെയൊരു അനുഭവം ഉണ്ടാക്കാൻ ഏത് സർക്കാർ വന്നാലും നേരിടുമെന്നും കാതോലിക്കാ ബാവാ പറഞ്ഞു. പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മൂന്നാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച കുർബാനയിലെ പ്രസംഗത്തിലാണ് പ്രതികരണം.