15 പേരുടെ ജീവനെടുത്ത ബംഗാള്‍ ട്രെയിന്‍ ദുരന്തം: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി, ‘കവാച്ച്’ സംവിധാനമില്ലാതിരുന്നത് അപകടമുണ്ടാക്കി

ന്യൂഡല്‍ഹി: ഡാര്‍ജിലിംഗില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേരാണ് മരിച്ചത്. അറുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ റെയില്‍വേ സേഫ്റ്റി കമ്മീഷന്‍ ഡാര്‍ജിലിംഗ് ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപയും മന്ത്രി സഹായധനം പ്രഖ്യാപിച്ചു.

അതേസമയം, പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലൂടെ കടന്നുപോകുന്ന റെയില്‍വേ ലൈന്‍, കേന്ദ്രത്തിന്റെ ‘കവാച്ച്’ ട്രെയിന്‍ കൂട്ടിയിടി തടയല്‍ സംവിധാനത്തിന് കീഴില്‍ ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല. ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എടിപി) അഥവാ ‘കവാച്ച്’ സംവിധാനം ഇല്ലാതിരുന്നതാണ് അപകടമുണ്ടാകാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. ഞങ്ങള്‍ ലൈനില്‍ സിസ്റ്റം സ്ഥാപിക്കുന്ന പ്രക്രിയയിലായിരുന്നുവെന്നാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ജയ വര്‍മ്മ സിന്‍ഹ പറഞ്ഞത്.

2020-ല്‍ ആരംഭിച്ച കവാച്ച് സംവിധാനം, ട്രെയിനുകള്‍ക്കും ട്രാക്കുകള്‍ക്കും സിഗ്‌നലുകള്‍ക്കുമിടയില്‍ റേഡിയോ, ജിപിഎസ് സിഗ്‌നലുകള്‍ ബൗണ്‍സ് ചെയ്യുന്ന വിപുലമായ ആശയവിനിമയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ഈ സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്ന ലൈനുകളില്‍, ഒരു ലോക്കോ പൈലറ്റ് ഒരു സിഗ്‌നല്‍ മറികടക്കുകയോ മറ്റൊരു ട്രെയിന്‍ അതേ ലൈനിലേക്ക് എത്തുന്ന ദൂരത്തിലായിരിക്കുകയോ ചെയ്താല്‍ ലോക്കോ പൈലറ്റ് ഇല്ലെങ്കിലും സിസ്റ്റം സ്വയമേ ട്രെയിനിന്റെ ബ്രേക്കുകള്‍ പ്രയോഗിക്കും. അങ്ങനെ അപകടം തടയാനാകും. എന്നാല്‍ ഇന്നലെ അപകടം നടന്ന റെയില്‍ വേ ലൈനില്‍ ഈ സംവിധാനം ഒരുക്കിയിരുന്നില്ല.

More Stories from this section

family-dental
witywide