
കരിമണൽ വ്യവസായി ശശിധരൻ കർത്തയുടെ സിഎംആർഎൽ കമ്പനി മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജിക് സൊല്യൂഷൻസ്, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയുടെ പ്രവർത്തനങ്ങളിലേക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ് എഫ് ഐ ഒ) അന്വേഷണം ആരംഭിക്കുമ്പോൾ പ്രതിരോധത്തിലാകുക വീണ മാത്രമാവില്ല. സിഎംആർഎല്ലിൽ നിന്ന് പല തവണയായി കോടികൾ സംഭാവന കൈപ്പറ്റിയ എൽഡിഎഫിലെയും യുഡിഎഫിലെയും ഉന്നത രാഷ്ട്രീയ നേതാക്കളും കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയ ചില മാധ്യമ പ്രവർത്തകരും അന്വേഷണ പരിധിയിൽ വരും.
ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായി എൽഡിഎഫിനെയും യുഡിഎഫിനെയും പ്രതിക്കൂട്ടിലാക്കുന്ന നടപടികൾ അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ പ്രതീക്ഷിക്കാം. അന്വേഷണ പരിധിയിൽ സിഎംആർഎൽ വീണയ്‌ക്കും കമ്പനിക്കും നൽകിയ 1.72 കോടി രൂപ മാത്രമല്ലെന്ന് കമ്പനികാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ കേരളത്തിലെ ഒരു മാധ്യമത്തോട് പറഞ്ഞു.
2013 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ 135.54 കോടി രൂപയുടെ വരുമാനം സിഎംആർഎൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആദായ നികുതി സെറ്റിൽമെന്റ് ബോർഡിൻറെ കണ്ടെത്തൽ. ഇതിൽ 73.38 കോടി രൂപ വെളിപ്പെടുത്തേണ്ട ഗണത്തിൽ പെടില്ലെന്നാണ് കമ്പനിയുടെ വാദം. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കുമായി ഈ കാലയളവിൽ കമ്പനി നൽകിയത് 95.06 കോടി രൂപയാണെന്ന് ആദായ നികുതി വകുപ്പ് കണക്കാക്കിയിരുന്നു. സംസ്ഥാനത്തെ ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള നിരവധി പ്രമുഖ നേതാക്കൾ സി എം ആർ എല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പ് റെയ്‌ഡിൽ പിടിച്ചെടുത്ത രേഖകൾ തെളിയിക്കുന്നത്. രേഖയിൽ പി വി, ഒ സി, ആർ സി, കെ കെ, ഐ കെ തുടങ്ങിയ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്നവർക്ക് വൻ തുകകൾ നൽകിയതായി പരാമർശമുണ്ട്.
അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരോട് പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ് എന്നീ പേരുകളുടെ ചുരുക്കെഴുത്താണ് ഈ പേരുകൾ എന്ന് കെഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ എസ് സുരേഷ് കുമാർ മൊഴി നൽകിയിരുന്നതായി റിപ്പോർട്ട് ഉണ്ട്. എന്നാൽ ആദായനികുതി ബോർഡിൻറെ ഉത്തരവിൽ ഈ തെളിവുകൾ എല്ലാം രഹസ്യരേഖകളായാണ് പരാമർശിക്കുന്നത്. ഈ പേരുകാർ ആരെന്നു കണ്ടെത്താനും എസ് എഫ് ഐ ഒയുടെ അന്വേഷണം ശ്രമിക്കും. പി വി എന്നത് താൻ അല്ലെന്ന് ഇത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കൽ മറുപടി നൽകിയിരുന്നു.
മാധ്യമങ്ങൾക്ക് പരസ്യം നല്കാൻ 16.43 കോടി രൂപ ചെലവഴിച്ചുവെന്നാണ് സിഎംആർഎൽ വാദം. ഇതിനുപുറമെ, ചില മുതിർന്ന മാധ്യമ പ്രവർത്തകർക്ക് ലക്ഷങ്ങൾ നൽകിയ കണക്കും പിടിച്ചെടുത്ത രേഖകളിലുണ്ടെന്ന് അറിയുന്നു. പരസ്യത്തിനായി നൽകിയ പണം പരസ്യം പ്രസിദ്ധീകരിച്ച രേഖകൾ പരിശോധിച്ച് സാധൂകരിച്ചാലും, വ്യക്തിപരമായി കൈപ്പറ്റിയ പണം എന്തിന് ചെലവഴിച്ചുവെന്ന് ഈ മാധ്യമ പ്രവർത്തകർ വിശദീകരിക്കേണ്ടി വരും.
പരിമിതമായ ആൾബലം മാത്രമുള്ള കോർപ്പറേറ്റ് ലോ സർവീസിൽ നിന്ന് ആറ് മുതിർന്ന ഉദ്യോഗസ്ഥരെ ഇത്തരമൊരു താരതമ്യേന ചെറിയ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതിൽ അസ്വാഭാവികത കാണുന്നവരുണ്ട്. ഈ കേസിൽ പരാതിക്കാരനായ ജനപക്ഷം നേതാവ് ഷോൺ ജോർജും പിതാവ് മുൻ എം എൽ എ പി സി ജോർജും പാർട്ടി പിരിച്ചുവിട്ട് ബിജെപിയിൽ ചേർന്ന ദിവസം തന്നെ അന്വേഷണ ഉത്തരവ് ഇറങ്ങിയതിലും മറ്റു പാർട്ടികൾ ഗൂഢാലോചന മണക്കുന്നുണ്ട്.
Besides veena Vijayan,LDF -UDF leaders and media persons will be targeted by SFIO