ഭാരത് ബന്ദ് പുരോഗമിക്കുന്നു: സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിച്ചാല്‍ ജനം തെരുവിലിറങ്ങേണ്ടി വരുമെന്ന് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും വിശാലമായ പ്രാതിനിധ്യം നല്‍കണമെന്നും അവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ദളിത്, ആദിവാസി സംഘടനകള്‍ നടത്തുന്ന ഭാരത് ബന്ദ് പുരോഗമിക്കുന്നു.

ഉത്തര്‍പ്രദേശില്‍ റോഡ് ഉപരോധിച്ചും ബിഹാറില്‍ കടകള്‍ അടപ്പിച്ചതും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബന്ദിന്റെ പശ്ചാത്തലത്തില്‍ ആഗ്രയില്‍ പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. ആഗ്രയ്ക്ക് സമീപം പ്രതിഷേധക്കാര്‍ കടകള്‍ അടച്ചിടാന്‍ ആവശ്യപ്പെട്ടു.

അതേസമയം, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചൂഷണം ചെയ്യപ്പെടുന്നവര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും ഇടയില്‍ ബന്ദ് ഒരു പുതിയ അവബോധം സൃഷ്ടിക്കുമെന്നും സംവരണത്തിലെ ഏതെങ്കിലും തരത്തിലുള്ള കൈകടത്തലുകള്‍ക്കെതിരെയുള്ള ജനശക്തിയുടെ കവചമായി മാറുമെന്നും അഖിലേഷ് പറഞ്ഞു.

”ഭരണഘടന നടപ്പാക്കുന്നവരുടെ ഉദ്ദേശ്യം ശരിയാണെങ്കില്‍ മാത്രമേ അത് പ്രവര്‍ത്തിക്കൂ എന്ന് അംബേദ്കര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ ഭരണഘടനയെയും അത് നല്‍കുന്ന അവകാശങ്ങളെയും വഞ്ചനയിലൂടെയും കുംഭകോണങ്ങളിലൂടെയും അട്ടിമറിക്കുമ്പോള്‍ പൊതുസമൂഹം തെരുവിലിറങ്ങേണ്ടിവരും. പൊതു പ്രസ്ഥാനങ്ങള്‍ അനിയന്ത്രിതമായ ഗവണ്‍മെന്റിനെ തടയുന്നു,’ കനൗജ് എംപികൂടിയായ അദ്ദേഹം എക്സില്‍ കുറിച്ചു.

ബീഹാറിലെ ഷെയ്ഖ്പുരയില്‍ ഭീം സേന അംഗങ്ങള്‍ റോഡ് ഉപരോധി ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ബിഹാറിലെ ആര്‍ജെഡി ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide