
ഇംഫാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിലെ തൗബാലില്‍ നിന്ന് ആരംഭിക്കും. സംസ്ഥാന കോണ്‍ഗ്രസിന്റെ നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഇംഫാലില്‍ നിന്ന് റാലി ആരംഭിക്കാനായിരുന്നു നേരത്തെ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് സംസ്ഥാന ഭരണകൂടം അനുമതി നല്‍കാതിരുന്നതോടെയാണ് പുതിയ വേദി തിരഞ്ഞെടുക്കേണ്ടി വന്നത്.
തൗബാലില്‍ ആളുകളെ കുറച്ച് പരിപാടി നടത്തേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. എത്ര ആളുകള്‍ പങ്കെടുക്കുന്നു എന്നും അവരുടെ പേരും മുന്‍കൂട്ടി അറിയിക്കണം. തൗബാലിന് ശേഷം ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ നിശ്ചയിച്ച യോഗവും സംഘടിപ്പിക്കും.
ഭാരത് ജോഡോ ന്യായ് യാത്രയെ അസമിലും തടയാന്‍ ശ്രമമെന്ന് നേരത്തേ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. രാഷ്ട്രീയ കാരണം കൊണ്ട് മാത്രമാണ് മണിപ്പൂര്‍ സര്‍ക്കാര്‍ യാത്രയെ എതിര്‍ക്കുന്നത് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. അനുമതി നിഷേധിച്ചാലും പരിപാടി ഇംഫാലില്‍ നിന്ന് മാറ്റില്ല എന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രയുടെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കോണ്‍ഗ്രസ് അറിയിച്ചു.
ജോര്‍ഹാട്ടില്‍ കണ്ടെയ്‌നറുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. മജൂലി ദ്വീപിലേക്ക് യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ ബോറ അറിയിച്ചു. അതേസമയം യാത്രയുടെ അനുമതി സംബന്ധിച്ച് അസം സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.












