അതീവ ദുഖിതന്‍, ഹാഥ്റസ് ദുരന്തത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് ഉറപ്പുണ്ട്: വിവാദ ആള്‍ ദൈവം

ലഖ്നൗ: മതപരമായ ചടങ്ങിനിടെ ഉത്തര്‍പ്രദേശില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ പരിപാടി നടത്തിയ വിവാദ ആള്‍ ദൈവം ഭോലെ ബാബയെന്ന സൂരജ് പാലിന്റെ പ്രതികരണം എത്തി. ദുരന്തത്തില്‍ അതീവ ദു:ഖിതനാണെന്നും വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നുമാണ് സൂരജ് പാല്‍ ഒരു ദേശീയ എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

സര്‍ക്കാരിലും ഭരണത്തിലും വിശ്വസിക്കാന്‍ അണികളോട് ആഹ്വാനം ചെയ്ത ഇയാള്‍ ഭരണകൂടം ദുരന്തത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞു. മരിച്ചവരുടെ കുടുംബത്തോടൊപ്പം നില്‍ക്കാനും പരിക്കേറ്റവരെ ജീവിതകാലം മുഴുവന്‍ സഹായിക്കാനും കമ്മിറ്റി അംഗങ്ങളോട് അഭിഭാഷകന്‍ മുഖേന അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

121 പേരോളം മരിക്കാനിടയായ സംഭവത്തിലെ മുഖ്യപ്രതി പ്രകാശ് മധുകര്‍ ഇന്നലെ രാത്രി ഡല്‍ഹി പൊലീസില്‍ കീഴടങ്ങിയിരുന്നു. അതേസമയം ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഭോലെ ബാബയുടെ പേര് ചേര്‍ത്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതേസമയം ഭോലെ ബാബ മുന്‍പ് ലൈംഗികാതിക്രമക്കേസില്‍ പ്രതിയായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാര്‍ത്ഥനാസമ്മേളനത്തിനു ശേഷം ഇയാളെ കാണാനും കാല്‍പ്പാദത്തിനരികില്‍ നിന്ന് മണ്ണ് ശേഖരിക്കാനും ആളുകള്‍ ശ്രമിച്ചത് വലിയ ദുരന്തത്തിലേക്ക് വഴിവെക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്.