
ലബനനില്‍ വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇസ്രയേലുമായുള്ള ആയുധ വില്‍പന ശക്തമാക്കി അമേരിക്ക. ഇസ്രയേലുമായി 680 മില്യണ്‍ ഡോളറിൻ്റെ ആയുധ കച്ചവടം നടത്താൻ ബൈഡൻ ഭരണകൂടം തയ്യാറെടുക്കുന്നെന്നാണ് റിപ്പോർട്ട്. വെടിനിർത്തലില്‍ ഇസ്രയേലിന് നല്‍കുന്ന പ്രത്യുപകാരമാണ് ഈ ആയുധക്കൈമാറ്റമെന്നും വിമർശനമുണ്ട്.
ഇസ്രയേല്‍-ഹിസ്ബുള്ള വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ആയുധ കച്ചവടത്തിൻ്റെ വാർത്ത പുറത്തുവരുന്നത്. കച്ചവടത്തില്‍ ജോയിൻ്റ് ഡയറക്‌ട് അറ്റാക്ക് മ്യൂണിഷൻ കിറ്റ്, നൂറ് കണക്കിന് സ്മോള്‍ ഡയമീറ്റർ ബോംബുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 14 മാസം നീണ്ടു നിന്ന ഇസ്രയേല്‍- ഹിസ്ബുള്ള സംഘർഷങ്ങള്‍ക്ക് അറുതി വരുത്തിയത് ഈ ആയുധ കരാറിലൂടെയാണെന്നും വിമർശനം ഉയരുന്നുണ്ട്. ലബനനില്‍ ആക്രമണങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായെങ്കിലും ഗാസയില്‍ ഇസ്രയേല്‍ ഇപ്പോഴും ആക്രമണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ആയുധ കച്ചവടത്തിനെതിരെ വിമർശനം ഉയരുന്നത്.
ഗാസയില്‍ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് കോടി ഡോളറിൻ്റെ ആയുധ കച്ചവടം ഇതിനകം നടന്നതായാണ് റിപ്പോർട്ടുകള്‍. ഓഗസ്റ്റില്‍ മാത്രം 20 ബില്യണ്‍ ഡോളറിൻ്റെ ആയുധ കച്ചവടമാണ് നടന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നടക്കുന്ന കച്ചവടം.