
വാഷിങ്ടൺ: ഗാസയിലെ സഹായവിതരണ പോയിന്റിൽ പലസ്തീനി ജനതക്കെതിരെ ഇസ്രയേൽ സൈന്യം വെടിവയ്പ്പ് നടത്തിയതിന് പിന്നാലെ, ഗാസയിലേക്ക് ആവശ്യമായ ഭക്ഷണവും മറ്റ് വസ്തുക്കളും വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
യുഎസ് വരും ദിവസങ്ങളിൽ വ്യോമമാർഗം സഹായങ്ങൾ എത്തിക്കുമെന്ന് പറഞ്ഞ ബൈഡൻ എന്തെല്ലാം അവശ്യവസ്തുക്കൾ എത്തിക്കുമെന്നതുൾപ്പെടെ മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ജോർദാനും ഫ്രാൻസും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ ഇതിനകം ഗാസയിലേക്ക് വ്യോമമാർഗം സഹായങ്ങൾ എത്തിക്കുന്നുണ്ട്.
“നമ്മൾ കൂടുതൽ ചെയ്യേണ്ടതുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് കൂടുതൽ കാര്യങ്ങൾ ചെയ്യും. ഗാസയിലേക്ക് ഒഴുകുന്ന സഹായം നിലവിൽ പര്യാപ്തമല്ല,” ബൈഡൻ പറഞ്ഞു.
ആദ്യം എത്തിക്കുന്നത് ഭക്ഷണമായിരിക്കുമെന്നും പിന്നാലെ മറ്റ് സഹായങ്ങളും ആവശ്യവസ്തുക്കളും എത്തിക്കുമെന്നും വൈറ്റ്ഹൌസ് വക്താവ് ജോൺ കിർബി പറഞ്ഞു.
ഗാസയിലേക്ക് വൻതോതിൽ സഹായം എത്തിക്കുന്നതിന് സമുദ്ര ഇടനാഴിയുടെ സാധ്യതയും യുഎസ് പരിശോധിക്കുന്നുണ്ടെന്ന് ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗാസ മുനമ്പിലെ കുറഞ്ഞത് 576,000 ആളുകൾ പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് പറയുന്നു.