
കൊച്ചി: പക്ഷിപ്പനിയെ തുടർന്ന് നാല് ജില്ലകളിൽ 4 മാസത്തേക്ക് കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് നിരോധനം. ഡിസംബർ 31 വരെ നാല് മാസത്തേക്കാണ് നിരോധനമേർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ പൂർണമായും കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ടയിൽ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുനിസിപ്പാലിറ്റിയിലും കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലും എറണാകുളത്തെ നാലു പഞ്ചായത്തുകളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കോഴി, താറാവ് വളർത്തലോ മുട്ടകളുടെ വിതരണമോ പാടില്ലെന്നാണ് നിർദേശം.
2009 ലെ മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയൽ, നിയന്ത്രണ നിയമ പ്രകാരമാണ് വിജ്ഞാപനം. പ്രദേശത്തെ ചെറുകിട കർഷകരെയാണ് വിജ്ഞാപനം ബാധിക്കുക. പക്ഷിപ്പനിയെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കുട്ടനാട്ടിലെ താറാവ് കർഷകർ പ്രതിസന്ധിയിലാണ്.