
ന്യൂഡല്‍ഹി: അധികാരത്തിലിരിക്കുന്ന ഡല്‍ഹിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കാനാകാതെ ആം ആദ്മി പാര്‍ട്ടി. മുഖ്യ എതിരാളിയായ ബി.ജെ.പിയെ നേരിടാന്‍ ഒരുമിച്ചും, അല്ലാത്തിയിടങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് വിധേയമായുമാണ് എ.എ.പിയും കോണ്‍ഗ്രസും ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ അക്കൗണ്ട് തുറക്കാനായില്ലെങ്കിലും പഞ്ചാബില്‍ ഒരു സീറ്റ് നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ആശ്വാസമായി മറ്റ് രണ്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുമുണ്ട്.
അതേസമയം, 2014ലും 2019ലും ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലും വിജയിച്ച ബിജെപി വീണ്ടും ഇക്കുറിയും ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുന്നത് ഇന്ത്യാ സഖ്യത്തിന്റെയും ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. അന്തരിച്ച ബി.ജെ.പി നേതാവ് സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ് ഈ പൊതുതിരഞ്ഞെടുപ്പിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്. ന്യൂഡല്‍ഹി സീറ്റില്‍ എഎപിയുടെ എതിരാളിയായ സോമനാഥ് ഭാരതിക്കെതിരെ 40കാരിയായ ബന്‍സുരി സ്വരാജ് ലീഡ് ചെയ്യുന്നുണ്ട്.
ദേശീയ തലസ്ഥാനം ഭരിക്കുന്ന എഎപിയും ഇന്ത്യാ ബ്ലോക്കും ബിജെപിയെ നേരിടാന്‍ 4:3 സീറ്റ് ധാരണയിലാണ് ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒന്നും വിജയം കാണാതെ പോകുന്നത് ഇരു ശക്തികളെയും തളര്‍ത്തുമെന്നുറപ്പാണ്.