
2018-ൽ സോഷ്യൽ മീഡിയയിൽ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ അപകീർത്തികരവും അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തതിന് തമിഴ് നടനും ബിജെപി നേതാവുമായ എസ് വി ശേഖറിന് ചെന്നൈയിലെ കോടതി ഒരു മാസത്തെ ജയിൽ ശിക്ഷയും വിധിച്ചു. എസ് വി ശേഖറിനെതിരായ ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു ഔദ്യോഗിക പരിപാടിയിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് വനിതാ മാധ്യമപ്രവർത്തകയെ കവിളിൽ തട്ടിയതിനെ തുടർന്നുണ്ടായ വിവാദത്തിനൊടുവിലാണ് എസ്.വി ശേഖർ വിവാദ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. മാധ്യമപ്രവർത്തകയെ സ്പർശിച്ചതിന് ഗവർണർ ഫിനൈൽ ഉപയോഗിച്ച് കൈ കഴുകണം എന്നായിരുന്നു ശേഖറിന്റെ പോസ്റ്റ്.
വനിതാ മാധ്യമപ്രവർത്തകയെ നിരക്ഷരർ, വിഡ്ഢികൾ, വൃത്തികെട്ടവർ എന്നും ഇയാൾ വിശേഷിപ്പിച്ചു. ഇയാൾ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. തുടർന്ന് ക്ഷമാപണം നടത്തിയ എസ്.വി. ശേഖർ ഉള്ളടക്കം വായിക്കാതെയാണ് താൻ പോസ്റ്റ് ഷെയർ ചെയ്തതെന്ന് കോടതിയിൽ പറഞ്ഞെങ്കിലും ഇയാളുടെ വാദം കോടതി തള്ളിക്കളഞ്ഞു.
2023ൽ ബിജെപി നേതാവിനെതിരായ ഒന്നിലധികം ക്രിമിനൽ കേസുകൾ റദ്ദാക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് വിധി.