
ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കൾക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളെ ഉപയോഗിച്ച് 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി “മാച്ച് ഫിക്സിംഗ്” നടത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിപക്ഷ ഇന്ത്യ ബ്ലോക്ക് റാലിയിൽ ആരോപിച്ചതിന് തൊട്ടുപിന്നാലെ, രാഹുലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി.
കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് എന്നിവരടങ്ങുന്ന ബിജെപി പ്രതിനിധി സംഘമാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്.
“പൊതുയോഗത്തിനിടെ രാഹുൽ ഗാന്ധിജി പറഞ്ഞ അഭിപ്രായങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അവ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും,” ഇസി ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പുരി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടനിലക്കാരെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ‘മാച്ച് ഫിക്‌സിംഗ്’ നടത്തുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ബിജെപിയുടെ മാച്ച് ഫിക്‌സിംഗിന്റെ ഭാഗമായാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അറസ്റ്റ് ചെയ്തത്. ഇവിഎം, മാച്ച് ഫിക്‌സിംഗ്, സാമൂഹിക മാധ്യമങ്ങള്‍, മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കല്‍ എന്നിവയൊന്നുമില്ലാതെ ബിജെപിക്ക് 180 സീറ്റില്‍ പോലും വിജയിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.














