
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അഭിമാനകരമായ വിജയമെന്ന് അവകാശപ്പെടാവുന്ന തൃശൂർ സീറ്റ് സ്വന്തമാക്കിയ സുരേഷ് ഗോപിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് പാർട്ടി കേന്ദ്ര നേതൃത്വം. മന്ത്രിസഭ രൂപീകരണം സംബന്ധിച്ച നിർണായക ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ നീക്കം. സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദവി ലഭിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കേരളത്തിന്റെ വികസനത്തിന് പ്രയോജപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാൻ അവസരം ഉണ്ടാകണമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കേരളത്തിൽ സുരേഷ് ഗോപിയിലൂടെയാണ് ആദ്യമായി ബിജെപി ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കുന്നത്. തമിഴ്നാട്ടിൽ ബിജെപിക്ക് എംപിമാരില്ല എന്നതും സുരേഷ് ഗോപിക്ക് ഗുണം ചെയ്യും. ദേശീയ നേതൃത്വത്തിന് പ്രിയപ്പെട്ടയാളാണ് സുരേഷ് ഗോപി. തിരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുതവണ തൃശൂരിൽ വരികയും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.










