
തിരുവനന്തപുരം: ആരുടേയും പൗരത്വം എടുത്ത് കളയാൻ വേണ്ടിയല്ല പൗരത്വ നിയമ ഭേദഗതിയെന്നും നാല് വോട്ട് കിട്ടാൻ എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. സിഎഎ യുടെ പേരിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
“പിണറായി വിജയനും സർക്കാരിനും ഇക്കാര്യത്തിൽ എന്താണ് ചെയ്യാനുള്ളത്? പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം? കേരളത്തിലും ഇത് നടപ്പിലാകും. കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല.”
“കൊല്ലത്ത് കോൺസൻട്രേഷൻ ക്യാമ്പ് ഉണ്ട്. രാജ്യത്തെ ആദ്യത്തെ ക്യാമ്പ് കേരളത്തിലാണ്. അനധികൃത കുടിയേറ്റക്കാരെ തടങ്കലിൽ അടയ്ക്കാനാണ് ക്യാമ്പ്. പൗരത്വ നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പിണറായി സർക്കാർ ക്യാമ്പ് സ്ഥാപിച്ചു,” കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളമാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.
അതേസമയം, പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.