
ന്യൂഡൽഹി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് കാര്യമായ മുന്നേറ്റമായിരിക്കും ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ടാകുകയെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പ്രതിപക്ഷ പാർട്ടികളുടെ ശക്തികേന്ദ്രങ്ങളായ പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപി മുൻനിരയിലെത്തുമെന്ന് പ്രശാന്ത് കിഷോർ പ്രവചിച്ചു.
അടുത്തിടെ വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ, തമിഴ്‌നാട്ടിൽ വോട്ട് വിഹിതത്തിൽ ബിജെപി വൻ കുതിച്ചുചാട്ടം നടത്തുമെന്നും ദക്ഷിണേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന മുൻനിര പാർട്ടിയായി മാറുമെന്നും പ്രശാന്ത് കിഷോർ പ്രവചിച്ചു.
വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ തമിഴ്നാട്ടിൽ ബിജെപി രണ്ടക്ക വോട്ട് ഷെയറിലെത്തി. തെലങ്കാനയിൽ ഒന്നാമതോ രണ്ടാമതോ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിൽ ബിജെപി ഒന്നാമത് എത്തുമെന്നത് ഉറപ്പാണ്. പശ്ചിമബംഗാളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നമ്പർ വൺ പാർട്ടിയായി മാറുമെന്നും അദ്ദേഹം പറയുന്നു.
ഈ തിരഞ്ഞെടുപ്പിൽ 520 സീറ്റുകളുള്ള ലോക്‌സഭയിൽ തങ്ങൾ 400-ലധികം സീറ്റുകൾ നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാൽ പാർട്ടിക്ക് 370 സീറ്റുകൾക്ക് മുകളിൽ ലഭിക്കാൻ സാധ്യതയില്ലെന്ന് പ്രശാന്ത് കിഷോർ പ്രവചിക്കുന്നു.