
ബെംഗളൂരു: കർണാടകയിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് മലയാളികൾ അടക്കം മൂന്നുപർ മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്കടിയിലാണ് അപകടം. . മലയാളികളായ സ്വാമി (55), വർഗീസ് (68) എന്നിവരും ഹസൻ സ്വദേശിയായ ചേതൻ (25) ആണ് മരിച്ചത്.ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേർ മലയാളികളാണ്.
വേനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. അപകടം നടക്കുന്ന സമയത്ത് ഒമ്പതുപേരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്. സ്ഫോടനത്തിൽ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ബെൽത്തങ്കാടി ഫയർഫോഴ്സ് സംഘം എത്തി രക്ഷാപ്രവർത്തനം നടത്തി. എം.എൽ.എ. ഹാരിസ് പൂഞ്ച, ഡിവൈഎസ്പി വിജയ പ്രസാദ് മറ്റു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ പടക്കനിർമ്മാണ ശാലയിലായിരുന്നു സ്ഫോടനം ഉണ്ടായത്. മലയാളികളായ പ്രേം, കേശവ്, ഹസൻ സ്വദേശികളായ ദിനേശ്, കിരൺ, അരസൈക്കര സ്വദേശി കുമാർ, ചിക്കമരഹള്ളി സ്വദേശി കല്ലേശ എന്നിവർക്കാണ് പരിക്കേറ്റത്.
നാലുകിലോമീറ്ററോളം ദൂരത്തോളം സ്ഫോടനത്തിന്റെ ആഘാതം ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. ഒരാളുടെ മൃതദേഹം സ്ഫോടന സ്ഥലത്തു നിന്ന് തന്നെയാണ് കണ്ടെടുത്തത്. മറ്റു രണ്ടുപേരുടെ മൃതദേഹം നൂറൂമീറ്ററോളം ദൂരത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.















