സൈനിക സഹകരണം വർധിപ്പിക്കാനുള്ള റഷ്യയുടേയും ഉത്തരകൊറിയയുടേയും നീക്കം അപലപനീയം: യുഎസ്

വാഷിംഗ്ടൺ: റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക സഹകരണത്തെ അപലപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിൽ ശക്തമായ ബന്ധമാണുള്ളതെന്നും, ഈ സഖ്യം നിലവിലുള്ളത് പോലെ മുന്നോട്ട് പോകുമെന്ന് ബ്ലിങ്കൻ പറഞ്ഞു. ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചോ തേ യുലുയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് അദ്ദേഹം രാജ്യത്തിന്റെ തീരുമാനം അറിയിച്ചത്. തുടർന്നും ദക്ഷിണ കൊറിയയ്‌ക്ക് ശക്തമായ പിന്തുണ നൽകുമെന്നും ബ്ലിങ്കൻ വ്യക്തമാക്കി.

പ്യോങ്‌യാങ്ങിൽ നടന്ന ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും പ്രതിരോധത്തിലും മറ്റ് മേഖലകളിലും തങ്ങളുടെ സഹകരണം സംബന്ധിച്ചുള്ള ഉടമ്പടിയിൽ ഒപ്പുവച്ചതിന് പിന്നാലെയാണ് ബ്ലിങ്കനും ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചോ തേ-യുലും തമ്മിലുള്ള സംഭാഷണം നടന്നത്.

“യുഎൻ സുരക്ഷാ കൗൺസിലിൻ്റെ ഒന്നിലധികം പ്രമേയങ്ങൾ ലംഘിക്കുന്ന തുടർച്ചയായ ആയുധ കൈമാറ്റങ്ങൾ ഉൾപ്പെടെ, ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള സൈനിക സഹകരണത്തെ സെക്രട്ടറി അപലപിച്ചു, കൂടാതെ ലോകമെമ്പാടുമുള്ള സമാധാനം, സുരക്ഷ, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ യുഎസ്-ദക്ഷിണ കൊറിയ സഖ്യത്തിൻ്റെ പ്രാധാന്യം ആവർത്തിച്ചു,” വക്താവ് മാത്യു മില്ലർ പ്രസ്താവനയിൽ പറഞ്ഞു.

ഉത്തരകൊറിയ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളെ പ്രതിരോധിക്കാനും, ദക്ഷിണ ചൈനാ കടലിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും അമേരിക്കയും ദക്ഷിണ കൊറിയയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ആന്റണി ബ്ലിങ്കൻ പറയുന്നു. ഉക്രെയ്‌ന് ദക്ഷിണ കൊറിയ നൽകുന്ന പിന്തുണയ്‌ക്ക് ചോ തേ യുലുയുവിന് ആന്റണി ബ്ലിങ്കൻ നന്ദി അറിയിച്ചു.