
മുംബൈ: മൂന്ന് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ ഛത്തിസ്ഗഡിലെ സ്കൂൾ വിദ്യാർഥിയെ മുംബൈ പൊലീസ് പിടികൂടി. സുഹൃത്തിനോടുള്ള പ്രതികാരം തീർക്കാൻ സുഹൃത്തിനെ കുടുക്കാനായിരുന്നു പദ്ധതി. സുഹൃത്തിന്‍റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് പ്ലസ് വൺ വിദ്യാർഥിയായ പ്രതി മുബൈയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി മുഴക്കിയത്.
ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തിരുന്നു. മുംബൈ പൊലീസിന്‍റെ വിശദമായ അന്വേഷണത്തിലാണ് കുട്ടി കുടുങ്ങിയത്. പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ പേരും വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വിശദവിവരങ്ങൾ ഇങ്ങനെ
വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയതിന് പിടിയിലായ 17 കാരനായ വിദ്യാർഥിയും പ്രദേശത്തെ 31 കാരനുമായി നല്ല സൗഹൃദത്തിലായിരുന്നു. ഇവർ തമ്മിലുണ്ടായ സാമ്പത്തിക തർക്കത്തിൽ പ്രതികാരം ചെയ്യാനാണ് വിമാനത്തിന് ബോംബ് ഭീഷണി മുഴക്കി കുടുക്കാൻ നോക്കിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ സുഹൃത്തിന്‍റെ പേരിൽ അക്കൗണ്ട് ഉണ്ടാക്കുകയും സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത് കാരണം മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളാണ് വൈകുകയോ യാത്ര ഒഴിവാക്കുകയോ ചെയ്തത്. ഇതോടെ മുംബൈ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ഛത്തിസ്ഗഡിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് കണ്ടെത്തി പൊലീസ് പിന്നാലെ ഇവിടെ എത്തി. ആദ്യം സുഹൃത്തിനെ കണ്ടെത്തിയ പൊലീസ് വിശദമായ അന്വേഷണത്തിലാണ് 17 കാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. മുംബൈ പൊലീസ് പിന്നാലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയെയെ കസ്റ്റഡിയിലെടുത്ത് പിതാവിനൊപ്പം മുംബൈയിലേക്ക് എത്തിക്കുകയായിരുന്നു. പ്രായ പൂർത്തിയാകാത്തതിനാൽ കുട്ടിയുടെയും മറ്റുള്ളവരുടെയും പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.