
ദില്ലി: ആരാണ് ബട്ടർ ചിക്കൻ കണ്ടുപിടിച്ചതെന്ന തർക്കം കോടതിയിൽ മുറുകുന്നു. ബട്ടർ ചിക്കൻ കണ്ടുപിടിച്ചെന്ന് അവകാശപ്പെടുന്ന രണ്ട് ഇന്ത്യൻ റെസ്റ്റോറൻ്റ് ശൃംഖലകളാണ് ജനുവരി മുതൽ ദില്ലി ഹൈക്കോടതിയിൽ കേസ് നടത്തുന്നത്. ജനപ്രിയ ബ്രാൻഡായ മോത്തി മഹൽ റെസ്റ്റോറൻ്റ് ശൃംഖലയും ദര്യഗഞ്ച് ശൃംഖലയുമാണ് കോടതിയിൽ ഏറ്റുമുട്ടുന്നത്. ബട്ടർ ചിക്കൻ വിഭവം കണ്ടുപിടിച്ചത് തങ്ങളാണെന്നും കറിയുടെ കണ്ടുപിടുത്തക്കാരനായി അംഗീകരിക്കപ്പെടാനുള്ള ഏക അവകാശം തങ്ങൾക്കാണെന്നും മോത്തി മഹൽ റസ്റ്ററന്റ് വാദിച്ചു.
ബട്ടർ ചിക്കൻ കണ്ടുപിടിച്ചത് തങ്ങളാണെന്ന ദര്യഗഞ്ച് റസ്റ്ററന്റിന്റെ പ്രചാരണം തടയണമെന്നും 240,000 ഡോളർ നഷ്ടപരിഹാരം നൽകണമെന്നും മോത്തി മഹൽ റസ്റ്ററന്റ് ആവശ്യപ്പെട്ടു. സ്ഥാപകനായ കുന്ദൻ ലാൽ ഗുജ്‌റാൾ 1930-കളിൽ ഇപ്പോൾ പാക്കിസ്ഥാനിലുള്ള പെഷവാറിലെ ഒരു ഭക്ഷണശാലയിൽ വച്ചാണ് ബട്ടർ ചിക്കൻ ഉണ്ടാക്കിയതെന്നും ഇവർ പറയുന്നു. എന്നാൽ ഈ കഥ ശരിയല്ലെന്നാണ് ദര്യഗഞ്ചിന്റെ വാദം. ഇതിനായി ഇവർ 642 പേജുള്ള പുതിയ കൌണ്ടർ ഫയൽ ചെയ്തു.
ദര്യഗഞ്ച്, അതിൻ്റെ സ്ഥാപക കുടുംബത്തിലെ അന്തരിച്ച അംഗമായ കുന്ദൻ ലാൽ ജഗ്ഗിയാണ് വിഭവം ഉണ്ടാക്കിയതെന്നും, പെഷവാറിൽ നിന്നുള്ള തൻ്റെ സുഹൃത്തും പങ്കാളിയുമായ ഗുജ്‌റാൾ വിപണനം മാത്രം കൈകാര്യം ചെയ്തിരുന്നയാളാണെന്നും ഇവർ പറയുന്നു. 1997ൽ ഗുജ്‌റാളും 2018ൽ ജഗ്ഗിയും മരിച്ചു.
തെളിവായി നോൺ-പബ്ലിക് ഫയലിംഗിലെ പെഷവാറിലെ 1930-കളിലെ ഇവരുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും 1949-ലെ പങ്കാളിത്ത കരാർ പ്രകാരം ദില്ലിയിലേക്ക് താമസം മാറിയതിന് ശേഷമുള്ള ജഗ്ഗിയുടെ ബിസിനസ് കാർഡും വിഭവത്തിൻ്റെ ഉത്ഭവത്തെക്കുറിച്ച് സംസാരിക്കുന്ന 2017-ലെ വീഡിയോയും ഇവർ മുന്നോട്ടുവെച്ചു.
മെയ് 29 ന് കോടതി അടുത്ത വാദം കേൾക്കും. ടേസ്റ്റ്അറ്റ്‌ലസിൻ്റെ ലോകത്തിലെ മികച്ച വിഭവങ്ങളുടെ പട്ടികയിൽ ബട്ടർ ചിക്കൻ 43-ാം സ്ഥാനത്താണ്.
Butter chicken case continueing in Delhi court















