
“അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം കഴിഞ്ഞു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ സി എ എ നടപ്പിലാകും. ഇത് എന്റെ ഉറപ്പാണ്. പശ്ചിമ ബംഗാളിൽ മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സിഎഎ ഏർപ്പെടുത്തും” – കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാളിൽ നിന്നുള്ള എംപിയുമായ ശന്തനു ടാക്കൂറിന്റെ വാക്കുകളാണിത്. ഞായറാഴ്ച പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ബിജെപി എംപിയുടെ പ്രഖ്യാപനം.
2019 ഡിസംബറിൽ പാർലമെൻ്റ് സിഎഎ പാസാക്കുകയും തുടർന്ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭങ്ങളായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറിയത്. കഴിഞ്ഞ വർഷം ഡിസംബർ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സിഎഎ നടപ്പാക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്ന് പറഞ്ഞിരുന്നു. വിവാദമായ സിഎഎ നടപ്പാക്കുമെന്ന വാഗ്ദാനമായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രധാന ആയുധം.
നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ വർഗീയ വിഭജനം സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധങ്ങളാണ് നടന്നത്. പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നൂറുകണക്കിന് ആളുകൾ ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു.
സിഎഎ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് ( ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാർസികൾ, ക്രിസ്ത്യാനികൾ) ഇന്ത്യൻ പൗരത്വം നൽകുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം.
CAA to implement across India within 7 days says Minister Shantanu Thakur