
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ എന്ന് ആരോപിക്കപ്പെടുന്ന അമൻ സിങ്ങിനെ ഝാർഖണ്ഡിലെ ധൻബാദിൽ നിന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ബുധനാഴ്ച അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴാമത്തെ അറസ്റ്റ് ആണിത്.
ഝാർഖണ്ഡിലെ ഹസാരിബാഗിലും ബിഹാറിലെ പട്‌നയിലും നടന്ന ചോദ്യ പേപ്പർ ചോർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചനയിലെ പ്രധാന വ്യക്തിയാണ് ഇയാളെന്ന് സിബിഐ പറഞ്ഞു.
നേരത്തെ, പട്‌നയിൽ നിന്ന് അശുതോഷ് കുമാറിനെയും മനീഷ് കുമാറിനെയും ഫെഡറൽ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഹസാരിബാഗിലെ ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്സനുൽ ഹഖ്, ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം, ഹസാരിബാഗിൽ നിന്നുള്ള പത്രപ്രവർത്തകൻ ജമാലുദ്ദീൻ അൻസാരി എന്നിവരും അറസ്റ്റിലായിരുന്നു.
രാജ്യത്തുടനീളമുള്ള നീറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേന്ദ്ര ഏജൻസി ഇതുവരെ മൊത്തം ഏഴ് അറസ്റ്റുകൾ രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഗുജറാത്തിലെ ഗോധ്രയിലെ ഒരു സ്‌കൂൾ ചെയർമാൻ ദീക്ഷിത് പട്ടേലിനെയും അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ചയാണ് ജയ് ജലറാം സ്‌കൂളുടമ ദീക്ഷിത് പട്ടേൽ അറസ്റ്റിലായത്. പരീക്ഷയില്‍ കൃത്രിമം നടൽത്താൻ 27 വിദ്യാര്‍ഥികളില്‍നിന്ന് 10 ലക്ഷംരൂപ ആവശ്യപ്പെട്ടുവെന്നാണ് ഇയാള്‍ക്കെതിരായ കണ്ടെത്തല്‍.