
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണം സംബന്ധിച്ച കേസ് അന്വേഷണ നടപടികൾ സി ബി ഐ സംഘം തുടങ്ങി. അന്വേഷണത്തിന്‍റെ ആദ്യ ഘട്ടം എന്ന നിലയിൽ ഇന്നലെ വയനാടെത്തിയ സി ബി ഐ സംഘം തുടർ നടപടികളിലേക്ക് കടന്നു. ഇതിന്‍റെ ഭാഗമായി സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശിന്‍റെ പരാതി കേൾക്കാനാണ് ആദ്യം തന്നെ സി ബി ഐ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ജയപ്രകാശിൽ നിന്ന് മൊഴിയെടുക്കും. ചൊവ്വാഴ്ച മൊഴി നൽകാൻ വയനാട് എത്തണമെന്ന് സി ബി ഐ ജയപ്രകാശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൽപറ്റ പൊലീസ് വഴിയാണ് ആവശ്യം സിദ്ധാർഥന്റെ കുടുംബത്തെ സി ബി ഐ അറിയിച്ചത്.
ഇന്നലെയാണ് കേസന്വേഷണം സി ബി ഐ ഏറ്റെടുത്തത്. ആത്മഹത്യപ്രേരണ, കൊലപാതകം, ഗുഢാലോചന തുടങ്ങിയ കാര്യങ്ങൾ സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടോയെന്നാകും സി ബി ഐ പ്രധാനമായും അന്വേഷിക്കുക. ഇന്നലെ രാത്രിയോടെ തന്നെ കേസ് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്നുള്ള സി ബി ഐ സംഘം കേരളത്തിലെത്തുകയും ചെയ്തു. മരണം സംബന്ധിച്ച പ്രാഥമിക വിവര ശേഖരണമാണ് സി ബി ഐ ഇപ്പോൾ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി സിദ്ധാർത്ഥിന്റെ മരണം അന്വേഷിച്ച കൽപ്പറ്റ ഡി വൈ എസ് പിയുമായി സി ബി ഐ സംഘം കൂടിക്കാഴ്ച നടത്തി.
CBI begins investigation on Sidharthan death case