ജെസ്ന തിരോധാനക്കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ അച്ഛന്‍റെ ആരോപണങ്ങളില്‍ അന്വേഷണം നടത്താമെന്ന് സിബിഐ

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. തുടരന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ തിരുവനന്തപുരം സിജിഐ കോടതിയില്‍ തീരുമാനം അറിയിച്ചത്.

ജെസ്നയുടെ അച്ഛന്‍ ജെയിംസ് ജോസഫ് ആരോപിക്കുന്ന കാര്യങ്ങളില്‍ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. തെളിവുകള്‍ ഹാജരാക്കി പരിശോധിച്ചശേഷം തുടരന്വേഷണമാകാമെന്നാണ് സിബിഐയുടെ നിലപാട്. ഇതോടെ രേഖകളും തെളിവുകളും കോടതിയില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ ജെയിംസിനോട് കോടതി അറിയിച്ചു. കേസ് അടുത്തമാസം മൂന്നിലേക്ക് മാറ്റി.

പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്നയ്ക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്താനായില്ല എന്ന റിപ്പോര്‍ട്ടായിരുന്നു സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ജെസ്ന ജീവിച്ചിരിപ്പില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് അച്ഛന്‍ ജെയിംസ് ആവശ്യപ്പെട്ടിരുന്നു. സിബിഐയ്ക്ക് എത്തിപ്പെടാത്ത പല കാര്യങ്ങളും താന്‍ കണ്ടെത്തിയെന്ന് അച്ഛന്‍ ജെയിംസ് അവകാശപ്പെട്ടിരുന്നു. ജെസ്നയുടെ സഹപാഠിയായ സുഹൃത്തല്ല, മറ്റൊരു സുഹൃത്താണ് എല്ലാത്തിനും പിന്നില്‍. അയാളെക്കുറിച്ച് താന്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നും ജെയിംസ് വ്യക്തമാക്കിയിരുന്നു.