മഹുവ മൊയ്‌ത്രയുടെ വസതിയിൽ സിബിഐ റെയ്ഡ്

ന്യൂഡൽഹി/കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വച്ച് കേന്ദ്ര ഏജൻസികൾ. ചോദ്യത്തിന് കോഴ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ കൊൽക്കത്തയിലെ വീട്ടിൽ സിബിഐ ഇന്ന് പരിശോധന നടത്തി. കൊൽക്കത്തയിലെ മറ്റിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ ചന്ദ്രനാഥ് സിൻഹയുടെ വസതിയിൽ ഇ.ഡി റെയ്ഡും നടന്നു.

മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെയാണിത്. മൊയ്‌ത്രയ്‌ക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലോക്പാൽ ഈ ആഴ്ച ആദ്യം സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ മാസവും അന്വേഷണത്തിൻ്റെ നിജസ്ഥിതി സംബന്ധിച്ച് ആനുകാലിക റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി എം.പി നിഷികാന്ത് ദുബേ മഹുവയ്‌ക്കെതിരെ ഉയർത്തിയ ആരോപണങ്ങളിൽ സിബിഐ നടത്തിയ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകൾ വിലയിരുത്തിയ ശേഷമാണ് ലോക്പാൽ നിർദേശമിറക്കിയത്. തൃണമൂൽ നേതാവിനെതിരെ ഉയർന്ന ആരോപണങ്ങൾ ആറു മാസത്തിനിടെ സമഗ്രമായി അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

More Stories from this section

family-dental
witywide