അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിക്കണം, വിളക്ക് തെളിക്കണം: കെ.എസ് ചിത്ര

കഴിഞ്ഞ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ ഏറ്റവും അധികം ഇടംപിടിക്കുന്ന ഒന്നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ. രാജ്യത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് പ്രതിഷ്ഠയോട് അനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയിലടക്കം വാഹന റാലിയും കൂറ്റന്‍ പരസ്യ ബോര്‍ഡുകളും ഉള്‍പ്പെടെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ.എസ് ചിത്രയും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര വീഡിയോയില്‍ പറയുന്നത്.

‘അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12. 20ന് ശ്രീരാമ ജയരാമ’എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന് പരിപൂര്‍ണമായി പ്രാര്‍ത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നാണ് വീഡിയോയില്‍ ചിത്ര പറയുന്നത്.

കഴിഞ്ഞ ദിവസം അയോദ്ധ്യയില്‍ നിന്നുള്ള അക്ഷതം കെ.എസ് ചിത്ര സ്വീകരിച്ചിരുന്നു.

വീഡിയോയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകള്‍ എത്തിയിട്ടുണ്ട്. നേരത്തെ നടന്‍ മോഹന്‍ലാലും ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും രാമക്ഷേത്രത്തിന്റെ അക്ഷതം സ്വീകരിച്ചിരുന്നു. ക്ഷേത്രത്തില്‍ ഈ മാസം 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി.

ചടങ്ങിനായി അയോധ്യയിലേക്ക് വരാന്‍ തിരക്കുകൂട്ടരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ജനുവരി 22 ന് രാജ്യം മുഴുവന്‍ എല്ലാവരും വീടുകളില്‍ ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ജനുവരി 14 മുതല്‍ ജനുവരി 22 വരെ രാജ്യത്തുടനീളമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞങ്ങള്‍ ആരംഭിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍.എസ്.എസും എസ്.എന്‍.ഡി.പി.യും അടക്കം വിളക്ക് തെളിക്കണമെന്ന നിര്‍ദേശവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. മോദിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പരിപാടി നടത്തുന്നതെന്നും, ബി.ജെ.പി, ആര്‍.എസ്.എസ് പരിപാടിയാണിതെന്നുമുള്ള വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സോണിയ ഗാന്ധി അടക്കം നിരവധി നേതാക്കള്‍ ചടങ്ങ്‌ ബഹിഷ്‌കരിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.