
മുംബൈ: . മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ എട്ട് മാസം മുന്നേ അനാച്ഛാദനം ചെയ്ത ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്ന് വീണതിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. മറാഠാ വികാരത്തിന് മുറിവേറ്റതിൽ ഖേദിക്കുന്നുവെന്നും സംഭവത്തിൽ താൻ തലകുനിച്ച് മാപ്പ് തേടുന്നുവെന്നും മുംബൈയിൽ പ്രധാനമന്ത്രി പറഞ്ഞു.
ശിവാജിയുടെ പ്രതിമ തർന്നുവീണതിൽ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷവും കോൺഗ്രസും ഇന്ന് പ്രതിഷേധിച്ചിരുന്നു. കരിങ്കൊടിയുമായി ശിവാജി പാർക്കിലെത്തിയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധം നയിച്ച കോൺഗ്രസ് മുംബൈ ഘടകം അധ്യക്ഷ വർഷ ഗെയ്ക്ക്‌വാഡ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിയിലെടുത്തിട്ടുണ്ട് .പ്രതിമ നിർമാണത്തിലെ അഴിമതിയും തിടുക്കത്തിലുള്ള നിർമാണവും ചൂണ്ടാക്കാട്ടി പ്രതിപക്ഷം ഞായറാഴ്ച ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് മാപ്പ് ചോദിച്ചുകൊണ്ട് പ്രധാനമന്ത്രി രംഗത്തെത്തിയത്.
സിന്ധു ദുർഗിൽ പ്രധാനമന്ത്രി എട്ട് മാസം മുമ്പ് അനാച്ഛാദനം ചെയ്ത ശിവാജിയുടെ പ്രതിമ കഴിഞ്ഞ ദിവസമാണ് തകർന്നുവീണത്. രാജ്കോട്ട് കോട്ടയിലെ 35 അടി ഉയരമുള്ള കൂറ്റൻ പ്രതിമയാണ് നിലം പൊത്തിയത്. നാവികസേനാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് പ്രതിമ പ്രധാനമന്ത്രി മോദി പ്രതിമ അനാച്ഛാദനം ചെയ്തത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിമയുടെ സ്ട്രക്ടച്ചറൽ കൺസൾട്ടന്റ്റ് ചേതൻ പാട്ടീൽ, പ്രതിമയുടെ നിര്‍മ്മാണ കരാര്‍ എടുത്തിരുന്നയാള്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതിമ നിർമാണത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി നരഹത്യാ കുറ്റം അടക്കം ചുമത്തിയാണ് ഇരുവർക്കും എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ദ സംഘവും നാവികസേനയുടെ ടീമും വെവ്വേറെ അന്വേഷണം തുടരുകയാണ്.