അറസ്റ്റിലായി 9 വര്‍ഷത്തിന് ശേഷം തിഹാറില്‍ നിന്നുള്ള ഛോട്ടാ രാജന്റെ ആദ്യ ചിത്രം പുറത്ത്

ന്യൂഡല്‍ഹി: അറസ്റ്റിലായി ഏകദേശം ഒമ്പതുവര്‍ഷങ്ങള്‍ക്കുശേഷം അധോലോക നായകന്‍ ഛോട്ടാ രാജന്റെ ഒരു ചിത്രം പുറംലോകത്തേക്ക്. ബാലി വിമാനത്താവളത്തില്‍ വെച്ച് നാടകീയമായി അറസ്റ്റ് ചെയ്തതിനുശേഷം ഇന്ത്യയിലേക്ക് കൈമാറപ്പെട്ട ഛോട്ടാ രാജന്‍ തിഹാറിലെ അതീവ സുരക്ഷാ സെല്ലിലാണ് ഇപ്പോള്‍ കഴിയുന്നത്.

ഒമ്പത് വര്‍ഷത്തിന് ശേഷമുള്ള ചിത്രമായതുകൊണ്ടുതന്നെ ഛോട്ടാ രാജന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചിത്രം വ്യക്തമായ സൂചന നല്‍കുന്നുണ്ട്. രാജന്‍ ആരോഗ്യവാനാണെന്ന് കാണിക്കുന്ന തരത്തിലുള്ള ചിത്രം കൂടിയാണിത്.

കോവിഡ് പിടിപെട്ട് ഛോട്ടാരാജന്‍ മരിച്ചെന്നും ആരോഗ്യസ്ഥിതി മോശമാണെന്നുമടക്കമുള്ള കിംവദന്തികള്‍ പലപ്പോഴായി പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം വ്യാജ പ്രചാരണങ്ങളെ ഇല്ലാതാക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പക്ഷേ അതീവ സുരക്ഷയില്‍ കഴിയുന്ന ഇയാളുടെ ചിത്രം പുറത്തുവന്നത് ജയിലില്‍ രാജനെതിരായുള്ള ആക്രമണത്തെക്കുറിച്ചുള്ള ഭയം വീണ്ടും ഉണര്‍ത്തുന്നു.

ദാവൂദ് ഇബ്രാഹിമില്‍ നിന്നും ഛോട്ടാ ഷക്കീലില്‍ നിന്നും രാജന് നിരവധി ഭീഷണികള്‍ നിലനില്‍ക്കുന്നുണ്ട്. ഇരുവരും ഛോട്ടാ രാജനെ ജയിലില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. 2015 ഒക്ടോബറില്‍ ഇന്ത്യയിലേക്ക് കൈമാറിയത് മുതല്‍ രാജന്‍ തിഹാര്‍ ജയിലിലാണ് കഴിയുന്നത്. തിഹാര്‍ ഭരണകൂടം ഇതുവരെ അദ്ദേഹത്തെ കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

ഡി-കമ്പനി അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയ 90 കളില്‍ അധോലോകത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് രാജനായിരുന്നു. വേര്‍പിരിയുന്നതിന് മുമ്പ് ദാവൂദുമായി വളരെ അടുപ്പമുണ്ടായിരുന്നു രാജന്. 1993ലെ സ്ഫോടനത്തിന് ശേഷം രാജനും ദാവൂദും വേര്‍പിരിഞ്ഞതിന് ശേഷം മുംബൈയില്‍ രക്തച്ചൊരിച്ചിലിന്റെ പരമ്പരയായിരുന്നു.

More Stories from this section

family-dental
witywide