
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച മാലിദ്വീപ് വിവാദങ്ങള്‍ വിട്ടൊഴിയും മുമ്പ് ചൈനയുമായി കൂടുതല്‍ അടുക്കുന്നു.
ഈ ആഴ്ച ബെയ്ജിംഗില്‍ പ്രസിഡന്റ് ഷി ജിന്‍പിംഗും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും തമ്മില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന്, ചൈനയും മാലിദ്വീപും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നിരവധി കരാറുകളില്‍ ഒപ്പുവെക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അധികാരമേറ്റതിന് ശേഷം മാലിദ്വീപ് മുയിസു ആദ്യമായി ഒരു വിദേശ രാജ്യത്തേക്ക് നടത്തുന്ന സന്ദര്‍ശനം എന്ന നിലയിലും ചൈനയിലേക്കുള്ള യാത്രയ്ക്ക് പ്രാധാന്യമേറെയാണ്. ഇന്നുമുതല്‍ 12 വരെയാണ് മുയിസുവിന്റെ ചൈനാ സന്ദര്‍ശനം. മുയിസുവിന് സ്വാഗത ചടങ്ങും സ്വാഗത വിരുന്നും നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.
ഇരു രാഷ്ട്രത്തലവന്മാരും ചര്‍ച്ച നടത്തുകയും സഹകരണ രേഖകളിലെ കരാറുകളില്‍ ഒപ്പ് വയ്ക്കുകയും ചെയ്യും.
സെപ്തംബറില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് അനുകൂലമായ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയാണ് ചൈന അനുകൂല നിലപാടുകളില്‍ അതീവശ്രദ്ധാലുവായ മുയിസു മാലിദ്വീപിന്റെ എട്ടാമത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്.
‘ചൈനയും മാലിദ്വീപും കാലാകാലങ്ങളായുള്ള സൗഹൃദത്തില്‍ അഭിമാനിക്കുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ഒരു പുതിയ ചരിത്രപരമായ തുടക്കത്തിലാണെന്നും ഈ സന്ദര്‍ശനത്തിലൂടെ ഉഭയകക്ഷി ബന്ധത്തിന് ഒരു പുതിയ ഉയരത്തിലെത്താനുള്ള തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം രണ്ട് രാഷ്ട്രത്തലവന്‍മാരും നല്‍കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും ചൈന വ്യക്തമാക്കുന്നു.
ഇന്ത്യയ്ക്ക് മുമ്പ് ചൈന സന്ദര്‍ശിക്കുന്നതിലൂടെ മുയിസു പാരമ്പര്യത്തില്‍ വഴിമാറിയെന്ന് പല വിദേശ മാധ്യമങ്ങളും ചൂണ്ടിക്കാട്ടി.