
വാഷിങ്ടൺ: റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിലെ മുതിർന്ന നേതാക്കളെ ഹാക്കർമാർ ലക്ഷ്യമിട്ടതായി യുഎസ് ഉദ്യോഗസ്ഥർ. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മകൻ, മരുമകൻ എന്നിവരെ ചൈനീസ് ഹാക്കിംഗ് ടീം ലക്ഷ്യമിട്ടതായി യുഎസ് ഉദ്യോഗസ്ഥർ ആരോപിച്ചു. ഉന്നത വ്യക്തികളുടെ ഫോൺ സംഭാഷണം അടക്കം ചോർത്തുകയാണ് ലക്ഷ്യം. ട്രംപിനെയും ഹാക്കർമാർ ലക്ഷ്യമിട്ടു. റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ ഡി വാൻസ്, കമലാ ഹാരിസിന്റെ പ്രചരണവുമായി ബന്ധപ്പെട്ട പ്രമുഖർ എന്നിവരെയും ഹാക്കർമാർ ലക്ഷ്യമിട്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
സെനറ്റ് മെജോറിറ്റി ലീഡർ ചക്ക് ഷൂമറിൻ്റെ സ്റ്റാഫ് ഉൾപ്പെടെയുള്ള പ്രമുഖ ഡെമോക്രാറ്റുകളെ ഹാക്കർമാർ ലക്ഷ്യം വച്ചതായി മറ്റൊരു ഉറവിടം സിഎൻഎന്നിനോട് പറഞ്ഞു. ന്യൂയോർക്ക് ടൈംസാണ് എറിക് ട്രംപിനെയും കുഷ്‌നറെയും ലക്ഷ്യമിട്ടതായി ആദ്യം റിപ്പോർട്ട് ചെയ്തത്. ട്രംപിൻ്റെയും ഹാരിസിൻ്റെയും പ്രചാരണ ദിവസങ്ങൾ ലക്ഷ്യമിട്ട് ഹാക്കർമാരുടെ നീക്കം എഫ്ബിഐ ഉന്നത സംഘം അന്വേഷിക്കും.
ചില കേസുകളിൽ, നീതിന്യായ വകുപ്പ് നടത്തിയ വയർടാപ്പ് വാറണ്ട് അഭ്യർത്ഥനകളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ, മറ്റ് സെൻസിറ്റീവ് ദേശീയ സുരക്ഷാ വിവരങ്ങളും ഹാക്കർമാർ തിരയുന്നതായി അന്വേഷകർ കരുതുന്നു.














