
പത്തനംതിട്ട: ഈ പൊതുതിരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തിനിടെയാണ് സംസാരിക്കുകയായിാരുന്നു പ്രിയങ്ക ഗാന്ധി.
സിഎഎയിൽ കോൺഗ്രസ് നിലപാടെന്താണെന്നുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പ്രിയങ്ക നൽകിയത്. രാഹുൽ സിഎഎക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്ന് കഴിഞ്ഞദിവസങ്ങളിൽ പിണറായി വിമർശിച്ചിരുന്നു.
ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ മണിപ്പൂർ പ്രശ്നം പരിഹരിക്കുമെന്നും സമാധാന ജീവിതത്തിലേക്ക് സംസ്ഥാനത്തെ കൊണ്ട് വരുമെന്നും പ്രിയങ്ക ഗാന്ധി ജനങ്ങൾക്ക് ഉറപ്പുനൽകി. കേന്ദ്രവും സംസ്ഥാനവും സ്ത്രീകളെ ആക്രമിക്കുന്നവരെ സംരക്ഷിക്കുകയാണെന്നും പ്രിയങ്ക വിമർശിച്ചു. വാളയാർ, വണ്ടിപ്പെരിയാർ വിഷയങ്ങൾ എടുത്ത് പറഞ്ഞായിരുന്നു പ്രിയങ്കയുടെ വിമർശനം. കേരളത്തിലെ തൊഴിലില്ലായ്മ രൂക്ഷമാണെന്നും പാർട്ടി പ്രവർത്തകർക്ക് മാത്രമാണ് സർക്കാർ ജോലി കിട്ടുന്നതെന്നും പ്രിങ്ക വിമർശിച്ചു.
“കേരള മുഖ്യമന്ത്രി ഒത്തുകളിക്കുന്ന ആളാണ്. ഒട്ടേറെ അഴിമതി ആരോപണം വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല. പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയമാണുള്ളത്,” പ്രിയങ്ക ആരോപിച്ചു.