
ഇന്ത്യ – ചൈന അതിർത്തി തർക്കം രൂക്ഷമായി നിലനിൽക്കുന്ന പ്രദേശമായ കിഴക്കന്‍ ലഡാക്കില്‍ ചൈന പുതിയ ഗ്രാമങ്ങള്‍ നിര്‍മിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. നേരത്തെ സംഘര്‍ഷമുണ്ടായ പ്രദേശത്തുനിന്ന് മൂന്ന് മൈല്‍ അകലെയാണ് ചൈന ഗ്രാമങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. മറ്റ് ജനവാസ മേഖലകളില്‍ നിന്ന് മാറാന്‍ ജനങ്ങള്‍ക്ക് പണം കൊടുത്തെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപഗ്രഹ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്ന കിഴക്കന്‍ ലഡാക്, അരുണാചല്‍ പ്രദേശിലെ ഡോക്ലാം എന്നിങ്ങനെയുള്ള പ്രദേശങ്ങള്‍ക്ക് തൊട്ടടുത്താണ് ഗ്രാമങ്ങളുണ്ടാക്കാനായി ചൈന നീക്കം നടത്തുന്നത്. ജനവാസ യോഗ്യമല്ലാത്ത പ്രദേശത്ത് സൈന്യത്തെ ഉപയോഗിച്ച് പുതിയ വഴികള്‍ വെട്ടിത്തെളിച്ചാണ് ഗ്രാമങ്ങള്‍ നിര്‍മിക്കുന്നത്.