
മെക്സികോ സിറ്റി: തെക്കൻ ഗാസ നഗരമായ റഫയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ നടത്തുന്ന പ്രതിഷേധം മെക്സികോയിൽ അക്രമാസക്തമായി. ചൊവ്വാഴ്ച രാത്രി പ്രകടനവുമായെത്തിയ 200ഓളം പേർ മെക്സികോ സിറ്റിയിലെ ഇസ്രയേൽ എംബസിക്കുനേരെ പെട്രോൾ ബോംബെറിഞ്ഞു. ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരുമടക്കം നിരവധി പേർക്ക് പൊള്ളലേറ്റു.
റഫയിലെ അതിക്രമം ഉടനടി നിർത്തണമെന്നും സൈന്യത്തെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് ബാരിക്കേഡ് മറികടന്നാണ് പ്രതിഷേധക്കാർ എംബസിക്കടുത്തെത്തിയത്. കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ് പ്രതിഷേധക്കാരെ നിയന്ത്രിച്ചു. 18 പൊലീസുകാർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു.
പൊലീസ് ബലം പ്രയോഗിച്ചതോടെ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. ഒരു പൊലീസ് വാഹനവും നിരവധി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഏതാനും കച്ചവടസ്ഥാപനങ്ങളും പ്രതിഷേധക്കാർ തകർത്തു.















