‘ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്തത്, കേന്ദ്രത്തിന്റേത് പകപോക്കൽ’; കേരളത്തോട് കാണിക്കുന്നത് ക്രൂരതയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രം അര്‍ഹമായ സഹായം നല്‍കാതെ പകപോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സംസ്ഥാനത്തോടും ചെയ്യാന്‍ പാടില്ലാത്തതാണിത്.കേരളവും രാജ്യത്തിന്റെ ഭാഗമാണ്. നീതി നിഷേധിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2025 നവംബര്‍ ഒന്നാകുമ്പോള്‍ കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ അതിദരിദ്രാവസ്ഥയില്‍ നിന്ന് മുക്തമാക്കാന്‍ നമുക്ക് കഴിയും. അത് അന്ന് പ്രഖ്യാപിക്കാന്‍ കഴിയും. ഇതിന് കഴിയുന്നത് ബദല്‍ നയം നടപ്പാക്കുന്നതുകൊണ്ടാണ്. ഈ കേരളത്തെയാണ് ശ്വാസം മുട്ടിക്കാനും സാമ്പത്തികമായി ഞെരുക്കാനും കേന്ദ്രം ശ്രമിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ കടുത്ത രീതിയിലാണ്, ഒരു പകപോക്കല്‍ പോലെയാണ് കേരളത്തോട് പെരുമാറിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് അര്‍ഹമായ സഹായം പോലും നിഷേധിക്കുന്നത്. ഒരു സംസ്ഥാനത്തോടും കാണിക്കാന്‍ പാടില്ലാത്ത ക്രൂരമായ നിലപാടാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.