‘രേഖകളുള്ള ഒരാളെപ്പോലും ആരും കുടിയിറക്കില്ല’, മുനമ്പം ഭൂമി തർക്കത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: മുനമ്പം ഭൂമി തർക്കത്തിൽ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ‌ ചർച്ച നടത്തി. രേഖകളുള്ള ഒരാളെപ്പോലും ആരും മുനമ്പത്ത് നിന്നും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ഓൺലൈനായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കി.

ഭൂപ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായാണ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മിഷനെ നിയോ​ഗിച്ചത്. ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മിഷന്‍ മുൻ‌പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഹൈക്കോടതി മുൻപാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നോട്ടിസ് അടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്, ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുണ്ട്. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും. കമ്മിഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാരുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide