
തിരുവനന്തപുരം∙: കേരളത്തിനെതിരെ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുല്‍ നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം വലിച്ചറിഞ്ഞുവന്നയാളാണെന്നും ഉത്തരേന്ത്യയില്‍നിന്ന് ഒളിച്ചോടി വന്ന് മത്സരിക്കുന്നുവെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിനെയും കേരളത്തെയും അപമാനിച്ചതായി മുഖ്യമന്ത്രി ആരോപിച്ചു. ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഇവിടെ അഴിമതി വ്യാപകമാണെന്ന പ്രധാനമന്ത്രിയുടെ വിമർശനം ഏതു റിപ്പോർട്ടുകളെ അധികരിച്ചാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽനിന്ന് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന വെപ്രാളമാണ് പ്രധാനമന്ത്രിക്കെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ട് നേട്ടങ്ങളെയെല്ലാം നുണകൊണ്ട് മൂടാനാണ് അദ്ദേഹത്തിന്റെ ശ്രമം. നീതി ആയോഗിന്റെ ചുമതല വഹിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഈ കള്ളങ്ങളെല്ലാം പറയുന്നത്. ഭരണഘടനാ മാനദണ്ഡങ്ങൾ പോലും പ്രധാനമന്ത്രി പാലിച്ചില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ വന്ന് മത്സരിച്ചപ്പോള്‍ ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ അന്ന് കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. പക്ഷെ ജനങ്ങള്‍ക്ക് അതിന്റെ യഥാര്‍ഥ സ്ഥിതി പെട്ടെന്ന് തന്നെ തിരിച്ചറിയാനായി. അതുകൊണ്ടാണ് തുടര്‍ന്നു നടന്ന ഒരു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പച്ചപിടിക്കാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘സ്വന്തം പാർട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും നിർണായക സമയത്ത് ഒളിച്ചോടിയ നേതാവായ രാഹുൽ രാജ്യത്തെ നയിക്കാൻ ഇപ്പോഴും പ്രാപ്തനായിട്ടില്ല.മോദിയെ നേരിട്ട് എതിർക്കാൻ രാഹുൽ ശ്രമിക്കുന്നില്ല. ഉത്തരേന്ത്യയിൽ നിന്നും ഒളിച്ചോടിയാണ് വയനാട്ടിലെത്തി രണ്ടാം തവണയും രാഹുൽ മത്സരിക്കുന്നത്.










