നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നോട്ടുതന്നെ…! പീഡന ആരോപണങ്ങള്‍ തള്ളിയ ജയസൂര്യക്കെതിരെ പരാതിക്കാരി

ലൈംഗിക ആരോപണ വിധേയനായതിനു ശേഷം നടന്‍ ജയസൂര്യ ഇന്നാണ് ആദ്യമായി പ്രതികരിച്ചത്. പീഡന ആരോപണങ്ങളെല്ലാം നിഷേധിച്ച നടന്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഫേസ്ബുക്കിലൂടെ ഇന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമക്കേസ് ഫയല്‍ ചെയ്ത നടി താന്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി.

ആരോപണം തെറ്റാണെന്ന് ജയസൂര്യ പറഞ്ഞുവെന്നും എന്നാല്‍, ഇതൊരു തെറ്റായ ആരോപണമല്ല, താന്‍ പറഞ്ഞത് സത്യമാണെന്നും നടി വ്യക്തമാക്കി. തന്റെ ജീവിതത്തില്‍ ഞാന്‍ ഫയല്‍ ചെയ്യുന്ന ആദ്യത്തെ എഫ്‌ഐആറാണിതെന്ന് എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ താന്‍ നേരിട്ട ദുരനുഭവം ഒരു വാര്‍ത്താ ചാനലില്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഉപദ്രവിച്ചയാളുടെ പേര് പറഞ്ഞില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ജയസൂര്യയുടെ പേര് വെളിപ്പെടുത്തേണ്ടി വന്നുവെന്നും അവര്‍ എന്‍ഡിടിവിയോട് പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ താന്‍ പിന്നോട്ട് പോകില്ലെന്നും താരം വ്യക്തമാക്കി.

അതേസമയം, പതിറ്റാണ്ടുകളായി ലൈംഗികാതിക്രമവും ചൂഷണവും വ്യാപകമായ മലയാള സിനിമാ ലോകത്തിന്റെ ഇരുളിലേക്ക് വെളിച്ചം വീശിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എത്തിയത്. തുടര്‍ന്നാണ് നിരവധി നടിമാര്‍ തങ്ങള്‍ക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. ജയ സൂര്യക്കെതിരെ മാത്രമല്ല, സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ദിഖ്, ഇടവേള ബാബു തുടങ്ങി നിരവധി പ്രമുഖര്‍ക്കെതിരെയാണ് പെണ്‍ ശബ്ദം ഉയര്‍ന്നത്. വനിതകള്‍ മാത്രമല്ല, കോഴിക്കോട് സ്വദേശിയായ യുവാവും തന്നെ ലൈംഗികമായി ചൂഷണം ചെയ്ത രഞ്ജിത്തിനെതിരെ എത്തിയിട്ടുണ്ട്.

‘ഒരു നുണ എപ്പോഴും സത്യത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കും, പക്ഷേ സത്യം ജയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമ നടപടികളും തുടരും- എന്നാണ് ജയ സൂര്യ തനിക്കെതിരായ കേസില്‍ പ്രതികരിച്ചത്.

More Stories from this section

family-dental
witywide