
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിവാദത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്. ഇലക്ടറൽ ബോണ്ടിനെക്കിറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ബിജെപിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു.
ഇലക്ടറൽ ബോണ്ടിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയ നിരവധി കമ്പനികൾ ഇഡി, സിബിഐ, ഐടി എന്നീ ഏജൻസികളുടെ അന്വേഷണം നേരിട്ടവയാണ് എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ ആവശ്യം. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ ബിജെപിക്ക് 50 ശതമാനത്തോളം സംഭാവനയാണ് ലഭിച്ചത്.
കോൺഗ്രസിന് 11 ശതമാനം മാത്രമാണ് ലഭിച്ചതെന്നും ഖാർഗെ പറഞ്ഞു. ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ അഞ്ച് വർഷത്തിനിടെ 6,060 കോടി രൂപ ബിജെപി സമ്പാദിച്ചു. കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചവർ ബിജെപിക്കെതിരെ നടപടിയെടുക്കാത്തത് ആശങ്കാജനകമാണെന്നും മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ കോൺഗ്രസ് പ്രതിസന്ധിയിലായതെന്നും ഖാർഗെ പറഞ്ഞു.
അന്വേഷണത്തോട് കോൺഗ്രസ് പൂർണമായും സഹകരിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കമ്പനികളെ ഭീഷണിപ്പെടുത്തി പണം സമാഹരിക്കുന്നുവെന്നും ബോണ്ടിലൂടെ കോഴ സ്വീകരിച്ച് വൻകിട പദ്ധതികൾ നൽകിയെന്നും കോൺഗ്രസ് ആരോപിച്ചു.
congress demand inquiry on electoral bond scheme