
ചെന്നൈ/ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ, തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ – കോൺഗ്രസുമായും കമൽഹാസൻ്റെ മക്കൾ നീതി മയ്യം (എംഎൻഎം) ആയും സീറ്റ് വിഭജന കരാറിൽ എത്തിച്ചേർന്നതായി റിപ്പോർട്ട്. കോൺഗ്രസിന് പത്ത് സീറ്റുകൾ ലഭിക്കുമെന്നാണ് സൂചന.
ഇന്ന് വൈകുന്നേരം കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. “വൈകിട്ട് 6 മണിക്ക് ഞങ്ങളുടെ സംഘം മുഖ്യമന്ത്രിയെ കാണും. ഞങ്ങൾക്ക് ആകെ പത്ത് സീറ്റുകളാണ് ലഭിക്കുന്നത്,” ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, 2025ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കമൽഹാസൻ്റെ പാർട്ടിക്ക് ഒരു സീറ്റ് അനുവദിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ ക്ഷേമത്തിന് വേണ്ടിയാണ് താൻ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്നതെന്ന് കമൽഹാസൻ പറഞ്ഞു. “ഞാൻ മത്സരിക്കില്ല, രാജ്യത്തിനുവേണ്ടിയാണ് ഞാൻ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്നത്, ഒരു സ്ഥാനത്തിനും വേണ്ടിയല്ല,” കമൽഹാസൻ പറഞ്ഞു.
“സഖ്യത്തിന് എൻ്റെ പൂർണ പിന്തുണ അറിയിക്കുന്നു,” ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ മുഖ്യമന്ത്രിയെ കണ്ട ശേഷം അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളിലും പുതുച്ചേരിയിലെ ഏക സീറ്റിലും എംഎൻഎം സഖ്യത്തിനായി പ്രചാരണം നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സ്റ്റാലിൻ്റെ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയ്ക്കും സിപിഎമ്മിനും രണ്ട് സീറ്റുകൾ വീതവും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിനും കൊങ്കു ദേശ മക്കൾ പാർട്ടിക്കും ഓരോ സീറ്റും അനുവദിച്ചു.