
ദില്ലി: എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ആർ ബി ഐ മുൻ ഗവർണർ രഘുറാം രാജൻ എന്നിവരെ രാജ്യസഭയിലേക്ക് അയക്കാൻ കോൺഗ്രസിൽ ആലോചന. ഇരുവരെയും ഇക്കുറി രാജ്യസഭ സ്ഥാനാർഥികളാക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. മുന്‍ ആർ ബി ഐ ഗവർണറെ മഹാരാഷ്ട്രയിൽ നിന്നോ കർണാടകയിൽ നിന്നോ രാജ്യസഭാ സ്ഥാനാർഥിയാക്കിയേക്കും. പ്രിയങ്ക ഗാന്ധിയെ ഹിമചല്‍ പ്രദേശില്‍ രാജ്യസഭയില്‍ എത്തിക്കാനാണ് ആലോചന. നേരത്തെ ഹിമാചലിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ചുമതല പ്രിയങ്കയ്ക്കായിരുന്നു. സംസ്ഥാന ഭരണം പിടിക്കാൻ പ്രിയങ്കയുടെ പ്രവർത്തനമികവും മുതൽക്കൂട്ടായെന്ന് കോൺഗ്രസ് വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയെ ഹിമാചലിൽ നിന്നുള്ള രാജ്യസഭാംഗമാക്കാൻ ആലോചന ശക്തമായത്.
അതേസമയം സോണിയ ഗാന്ധിയെ ഇക്കുറി രാജ്യസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനവും ഹൈക്കമാൻഡ‍് കൈക്കൊണ്ടതായാണ് വിവരം. സോണിയ ഗാന്ധിയെ രാജ്യസഭാംഗമാക്കിയ ശേഷം പ്രിയങ്കയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ചില കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം പരിഗണിക്കേണ്ടതില്ലെന്നാണ് ഇപ്പോൾ കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്. സോണിയഗാന്ധി റായ്ബറേലിയല്‍ തന്നെ മത്സരിക്കണമെന്നാണ് പാർട്ടിയിലെ പൊതുവികാരം. അന്തിമ കൂടിയാലോചനകൾക്ക് ശേഷം കോണ്‍ഗ്രസിന്‍റെ രാജ്യസഭ സ്ഥാനാർത്ഥി പട്ടിക വൈകാതെ പുറത്തിറക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
Congress may pick Priyanka Gandhi, ex RBI governor Raghuram Rajan for Rajya Sabha