
ദില്ലി: പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ ഹർജി തള്ളി. ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ (ഐ ടി എ ടി)യാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള കോൺഗ്രസിന്റെ ഹർജി തള്ളിയത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ഉത്തരവ് 10 ദിവസത്തേക്ക് നിർത്തിവയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് കോൺഗ്രസ്സിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിവേക് തംഖ ഉന്നയിച്ചത്. എന്നാൽ അത് അനുവദിക്കാനാക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ കോൺഗ്രസിന്റെ ഹർജി തള്ളിയത്.
കോൺഗ്രസ് പാർട്ടിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും തങ്ങൾക്ക് അങ്ങനെയൊരു വ്യവസ്ഥയില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ ബെഞ്ച് ഹർജി തള്ളിയത്. നിയമത്തിന്റെ മാർഗത്തിലൂടെ മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് പിന്നീട് പ്രതീകരിച്ചു. തങ്ങൾ നിയമപരമായ വഴികൾ അന്വേഷിക്കുകയാണെന്നും ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ വ്യക്തമാക്കി.
കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ക്രൗഡ് ഫണ്ടിങ്ങിലൂടെ പിരിച്ച തുകയടക്കമുള്ള 9 അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. പിന്നാലെ പാർട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അപ്പലറ്റ് ട്രിബ്യൂണൽ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചിരുന്നു. ആദായ നികുതി കുടിശ്ശികയുടെ ഭാഗമായി 210 കോടി അടക്കാന്‍ ആദായനികുതി വകുപ്പ് കോൺഗ്രസിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് 9 അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. 115 കോടി രൂപ അക്കൗണ്ടിൽ നിലനിർത്തണമെന്ന നിബന്ധനയോടെ അക്കൗണ്ടുകൾ ട്രിബ്യൂണൽ പുനഃസ്ഥാപിച്ചിരുന്നു.
Congress Plea To Stay I-T Department Action Against Its Bank Accounts Rejected