
ന്യൂഡൽഹി: ഇന്ത്യൻ ബ്ലോക്ക് സഖ്യകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങി ലോക്സഭാ തിരഞ്ഞെടുപ്പിലേക്കു സീറ്റ് വിഭജന തർക്കം പരിഹരിക്കാൻ തയ്യാറായി കോൺഗ്രസ്. രാജ്യത്തുടനീളമുള്ള സീറ്റ് വിഭജനത്തിനും ക്രമീകരണത്തിനുമായി പാർട്ടി നേതാക്കൾ സഖ്യകക്ഷികളെ സമീപിക്കുന്നുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. മുതിർന്ന നേതാവ് മുകുൾ വാസ്‌നിക് പ്രതിപക്ഷ പാർട്ടിയുടെ വിവിധ തലവൻമാരെ ഫോണിൽ ബന്ധപ്പെട്ടു. ആവശ്യമെങ്കിൽ പ്രതിപക്ഷ നേതാക്കളുമായി അതത് സംസ്ഥാനങ്ങളിൽ കൂടിക്കാഴ്ച നടത്തും.
ജനുവരി 14 ന് ആരംഭിക്കുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ അടുത്ത ഘട്ടത്തിന് മുമ്പ് സീറ്റ് വിഭജന ധാരണകൾ അന്തിമമാക്കുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ സൂചിപ്പിച്ചു. മണിപ്പൂർ-മുംബൈ മാർച്ച് ആരംഭിക്കുന്നതോടെ തന്നെ പ്രചാരണവുമായി മുന്നോട്ട് പോകാനാണ് സാധ്യത.
ഇത് കണക്കിലെടുത്ത്, സ്ഥാനാർത്ഥി പട്ടികയും അധികം വൈകാതെ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വ്യാഴാഴ്ച വൈകിട്ട് ചേർന്ന യോഗത്തിലാണ് കോൺഗ്രസ് തീരുമാനം. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന രണ്ടാമത്തെ യോഗത്തിൽ രാഹുൽ ഗാന്ധിയെ കൂടാതെ മുകുൾ വാസ്‌നിക്കിന്റെ നേതൃത്വത്തിലുള്ള സീറ്റ് വിഭജന സമിതിയും പങ്കെടുത്തു. മുൻ മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ടും ഭൂപേഷ് ബാഗേലും സീറ്റ് വിഭജന സമിതിയിൽ അംഗങ്ങളാണ്. അതേസമയം, സീറ്റ് വിഭജന അത്ര എളുപ്പമാകുമെന്ന് കരുതുന്നില്ല.
“ഇന്ത്യയിൽ മുഴുവൻ ഇന്ത്യൻ സഖ്യമുണ്ടാകും, ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പോരാടും. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് മാത്രമേ ബിജെപിയെ പാഠം പഠിപ്പിക്കാൻ കഴിയൂ. രാജ്യം മുഴുവൻ വിജയത്തിന്റെ പാത കാണിച്ചുകൊടുക്കാൻ കഴിയും. തൃണമൂലല്ലാതെ അതിന് മറ്റൊരു പാർട്ടിയുമില്ല,” എന്ന നിലപാടിലാണ് മമത ബാനർജി.
ശിവസേന യുബിടിയും വിമുഖത അറിയിച്ചിട്ടുണ്ട്. “ഇത് മഹാരാഷ്ട്രയാണ്, ശിവസേനയാണ് ഇവിടുത്തെ ഏറ്റവും വലിയ പാർട്ടി. കോൺഗ്രസ് ഒരു ദേശീയ പാർട്ടിയാണ്… ദാദ്ര, നഗർ ഹവേലി ഉൾപ്പെടെയുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ശിവസേന എപ്പോഴും 23 സീറ്റുകളിൽ മത്സരിക്കുമെന്ന് ഞങ്ങൾ എപ്പോഴും പറയാറുണ്ട്. അതിൽ ഉറച്ചുനിൽക്കുന്നു,” മുതിർന്ന പാർട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.















